ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ കോച്ചിങ് സെന്ററിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 14 മരണം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ആണ് 14 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 4 വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ്ങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി , കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. അലി?ഗഞ്ച് പ്രദേശത്തുള്ള മൂന്ന് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. താഴത്തെ നിലയില്‍ പെറ്റ് ഷോപ്പും, മുകളിലത്തെ നിലകളില്‍ ആനിമേഷന്‍-ഗെയിമിംഗ് കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്ന് പിടിച്ചതോടെ നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു. വിവരം ലഭിച്ച ഉടനെ അഗ്‌നിശമനാസേനാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ മരണം നിയന്ത്രിക്കാനായി.
കോച്ചിങ്ങ് സെന്ററിനുള്ളില്‍ തീയും പുകയും പടര്‍ന്നതോടെ ചില വിദ്യാര്‍ഥികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. അഗ്‌നിശമന സേനാംഗങ്ങള്‍, പൊലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ എന്നിവര്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഡിജിപിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും തീപിടിത്തെക്കുറിച്ച് അന്വേഷിക്കും.