ദില്ലി : രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ രാത്രി നടത്തിയ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുര്‍ക്കിയുടെ ഡ്രോണുകള്‍ ഉപയോഗിച്ചുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയിലും , നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകള്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു. എല്ലാം തകര്‍ക്കാന്‍ ഇന്ത്യന്‍ സേനക്ക് സാധിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി. നാല് എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയും ഒന്ന് തകര്‍ക്കുകയും ചെയ്തതായും വിക്രം മിസ്രി പറഞ്ഞു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞു. പ്രതിരോധത്തിന് യാത്രാ വിമാനങ്ങളെ പാകിസ്ഥാന്‍ മറയാക്കി. പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്ന സമയത്ത് ദമാമില്‍ നിന്ന് ലാഹോറിലേക്ക് യാത്രാ വിമാനവും പറന്നുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.
ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുറന്നടിച്ചു. പൂഞ്ചിലെ ഗുരുദ്വാര പാകിസ്താന്‍ ആക്രമണത്തില്‍ തകര്‍ന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് നേരെയും ആക്രമണമുണ്ടായി. വിദ്യാര്‍ത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വിങ്ങ് കമാന്‍ഡര്‍ വ്യോമിക സിംഗും കേണല്‍ സോഫിയ ഖുറേഷിയും പങ്കെടുത്തു.