സംസ്ഥാനത്ത് എലിപ്പനി രോഗികള്‍ വര്‍ധിക്കുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 1195 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മാലിന്യ നിര്‍മാര്‍ജനത്തിലെ പോരായ്മകളാണ് എലിപ്പനി വര്‍ധിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
ഈ വര്‍ഷം ഇതുവരെ 1195 പേര്‍ക്കാണ് എലിപ്പനി ബാധിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 14 പേര്‍ക്കാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ചത്. ഇതുവരെ രോഗം ബാധിച്ച് 45 പേര്‍ മരിക്കുകരയും ചെയ്തു. പത്തനംതിട്ട തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയില്‍ വീട്ടില്‍ അമ്പിളിയാണ് ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കൂടാതെ ഇന്നലെ വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 1795പേരാണ് രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടിയതെന്നാണ് കണക്കുകള്‍. രോഗ ലക്ഷണങ്ങളോടെ 160പേരാണ് മരണമടഞ്ഞത്. മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ലാത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മഴ പെയ്ത് മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞതും വീടുകളില്‍ വെള്ളപൊക്കം കയറിയതുമെല്ലാം രോഗ വ്യാപനത്തിന്റെ ആക്കം കൂട്ടിയെന്നാണ് വിലയിരുത്തുന്നത്. എലികളുടേയും കന്നുകലാകളുടേയും പൂച്ച, പട്ടി എന്നിവയുടെ മൂത്രം വെള്ളത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി.
ശക്തമായ പനി, തലവേദന, പേശികള്‍ക്ക് വേദന, കണ്ണുകള്‍ക്ക് ചുവപ്പുനിറം, ഛര്‍ദി എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് തുടക്കത്തില്‍ തന്നെ ചികില്‍സ എടുത്താല്‍ മരണം ഒഴിവാക്കാം. അല്ലാത്തപക്ഷം ശ്വാസകോശം,കരള്‍,വൃക്കകള്‍,ഹൃദയം എന്നിവയെ രോഗം ബാധിക്കും. പത്തു മുതല്‍ 15 ശതമാനം വരെയാണ് മരണ സാധ്യത.ശരീരത്തിലെ മിറിവുകളിലൂടേയോ അധിക സമയം വെള്ളത്തില്‍ നില്‍ക്കുന്നത് വഴിയോ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം.മലിന ജലവുമായി സമ്പര്‍ക്കം ഉണ്ടായാല്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ കൃത്യമായ അളവില്‍ ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.