പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണം;
നിലപാട് വ്യക്തമാക്കി കര്‍ഷകസംഘടനകള്‍
ദില്ലി: സമരത്തിനിടെ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണമെന്ന് കര്‍ഷക സംഘടനകളുടെ ആവശ്യം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണം. ഇക്കാര്യം ഇന്ന് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കും. യുപി, ഹരിയാന സര്‍ക്കാരുകളോട് ഇക്കാര്യം നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെടുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കര്‍ഷകര്‍ നിയോഗിച്ച അഞ്ച് അംഗസമിതിയുടെ അടിയന്തര യോഗം രാവിലെ പത്തു മണിക്ക് കിസാന്‍ സഭാ ആസ്ഥാനത്ത് നടക്കും. ഇന്ന് അമിത് ഷായുമായി സമിതി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് യോഗം.
ദില്ലി അതിര്‍ത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതില്‍ കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്ന് നിലപാട് പ്രഖ്യാപിക്കും. വിവാദ നിയമങ്ങള്‍ റദ്ദാവുകയും കേന്ദ്രസര്‍ക്കാറിന് മുമ്പാകെ വെച്ച മറ്റ് ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍. സമരം അവസാനിപ്പിച്ചാലേ കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കൂ എന്ന കേന്ദ്ര നിലപാടില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുണ്ട്.
വിശാല യോഗം എല്ലാ ഘടകങ്ങളും വിശദമായി വിലയിരുത്തിയ ശേഷമേ ഉപരോധ സമരത്തിന്റെ ഭാവിയില്‍ തീരുമാനം എടുക്കൂ. ഭൂരിപക്ഷം അവശ്യങ്ങളും അംഗീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനാല്‍ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടില്‍ ആണ് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍. കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. ഇതില്‍ പലകാര്യങ്ങളിലും വ്യക്തതയില്ലെന്ന് ഇന്നലെ ചേര്‍ന്ന യോഗം വിലയിരുത്തി. എംഎസ് പി ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ലഖിംപൂര്‍ വിഷയത്തിന്മേല്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇതടക്കം ഇന്നലത്തെ യോഗം ചര്‍ച്ച ചെയ്തു.
അതേ സമയം കര്‍ഷകര്‍ക്ക് എതിരായ കേസ് പിന്‍വലിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഇക്കാര്യങ്ങളില്‍ കേന്ദ്രം രേഖാമൂലം കത്ത് നല്‍കിയത് കര്‍ഷക വിജയമാണെന്നും നേതാക്കള്‍ പ്രതികരിച്ചിരുന്നു.
കേന്ദ്രം മുന്നോട്ട് വെച്ചത് അഞ്ചിന നിര്‍ദ്ദേശങ്ങള്‍
1. താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തും.
2. കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്‍മാറിയാല്‍ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാര്‍.
3. നഷ്ടപരിഹാരം നല്‍കും
4. വൈദ്യുതി ഭേദഗതി ബില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും
5. മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനല്‍ നടപടി നീക്കും
സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലെ കര്‍ഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നില്‍ക്കുമ്പോഴാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാര്‍ലമെന്റെ്, പിന്‍വലിക്കല്‍ ബില്‍ പാസാക്കിയതോടെ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിര്‍ത്തിയിലെ ഉപരോധ സമരം തുടരുന്നതില്‍ സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളില്‍ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിര്‍ക്കുകയാണ്.
സമരരീതി മാറ്റിയില്ലെങ്കില്‍ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വലിയ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാല്‍ താങ്ങുവില നിയമപരമാക്കുക, കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാകില്ലെന്നാണ് ഇവരുടെ വാദം. ഇക്കാര്യങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.