ചൈനയില്‍ ഖുറാന്‍ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍ 


ബീജിങ്: ലോക പ്രശസ്തമായ ഖുറാന്‍ ആപ്പുകളില്‍ ഒന്ന് ചൈനയില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ചൈനീസ് അധികൃതരുടെ അഭ്യര്‍ഥനപ്രകാരമാണ് ആപ്പിളിന്റെ  നടപടി. ലോകമെമ്പാടും ലഭ്യമാകുന്ന ഖുറാന്‍ മജീദ് ആപ്പ് സ്റ്റോറില്‍ ലഭ്യമായിരുന്നു. ലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ഇത് ഉപയോഗിക്കുന്നുണ്ട്. നിയമവിരുദ്ധമായി മത ഗ്രന്ഥങ്ങള്‍ അപഗ്രഥിക്കുന്നതിനാലാണ് ആപ്പ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഈ വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ആഗോളതലത്തില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ആപ്പുകള്‍ നിരീക്ഷിക്കുന്ന ഒരു വെബ്‌സൈറ്റായ ആപ്പിള്‍ സെന്‍സര്‍ഷിപ്പ് ആണ് ആപ്പ് നീക്കം ചെയ്ത കാര്യം ആദ്യം ശ്രദ്ധിച്ചത്. ആപ്പിന്റെ നിര്‍മ്മാതാക്കളായ PDMS- ല്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: 'ആപ്പിളിന്റെ അഭിപ്രായത്തില്‍, ചൈനീസ് അധികാരികളില്‍ നിന്ന് അധിക ഡോക്യുമെന്റേഷന്‍ ആവശ്യമായ ഉള്ളടക്കം ഉള്‍പ്പെടുന്നതിനാല്‍ ഞങ്ങളുടെ ആപ്പ് ഖുറാന്‍ മജീദ് ചൈന ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ചൈനയിലെ സൈബര്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷനുമായും ബന്ധപ്പെട്ട ചൈനീസ് അധികാരികളുമായും ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു'. ഖുറാന്‍ മജീദ് ആപ്പിന് ചൈനയില്‍ ഏകദേശം ഒരു ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന് കമ്പനി അറിയിച്ചു.

ചൈന സിന്‍ജിയാങ്ങിലെ ഭൂരിഭാഗം മുസ്ലീം ഉയ്ഗൂര്‍ വിഭാഗത്തിനെതിരെ മനുഷ്യാവകാശ ലംഘനങ്ങളും വംശഹത്യയും നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ചൈനയുടെ സിന്‍ജിയാങ് ആക്രമണത്തില്‍ ഉയ്ഗൂര്‍ ഇമാമുകളെ ലക്ഷ്യമിട്ടിരുന്നതായി ഈ വര്‍ഷം ആദ്യം ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ഈ വിഷയത്തോട് പ്രതികരിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചു. 'ഞങ്ങള്‍ പ്രാദേശിക നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്, ചില സമയങ്ങളില്‍ ഞങ്ങള്‍ സര്‍ക്കാരുമായി വിയോജിച്ചേക്കാവുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്'- ആപ്പിള്‍ വക്താവ് പറഞ്ഞു. എന്നിരുന്നാലും, ചൈനയില്‍ ആപ്പ് എന്ത് നിയമങ്ങളാണ് ലംഘിച്ചതെന്ന് വ്യക്തമല്ല. ആഗോളതലത്തില്‍ 35 ദശലക്ഷത്തിലധികം മുസ്ലീങ്ങള്‍ ഫോളോ ചെയ്യുന്ന ഖുറാന്‍ മജീദ് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ മാസം, തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി തയ്യാറാക്കിയ വോട്ടിംഗ് ആപ്പ് ആപ്പിളും ഗൂഗിളും നീക്കം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ആപ്പ് ഉപേക്ഷിക്കാന്‍ വിസമ്മതിച്ചാല്‍ രണ്ട് കമ്പനികള്‍ക്കും പിഴ ചുമത്തുമെന്ന് റഷ്യന്‍ അധികാരികള്‍ ഭീഷണിപ്പെടുത്തിയിരുന്നു, ഈ ആപ്പ് ഭരണകക്ഷി സ്ഥാനാര്‍ത്ഥികളെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണെന്നായിരുന്നു റഷ്യന്‍ സര്‍ക്കാരിന്റെ ആക്ഷേപം.

ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ചൈന, കമ്പനിയുടെ വിതരണ ശൃംഖല ചൈനീസ് നിര്‍മ്മാണത്തെ വളരെയധികം ആശ്രയിക്കുന്നു. ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ചൈനയെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. 2017 ല്‍ ഡൊണാള്‍ഡ് ട്രംപ് ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെയാണ് കുക്ക് പരസ്യമായി വിമര്‍ശിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media