കൊവിഡ് പോരാട്ടത്തിന് വേദാന്തയുടെ പിന്തുണ
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കാൻ സന്നദ്ധതയറിയിച്ച് വേദാന്ത ഗ്രൂപ്പ്. 150 കോടി രൂപ ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിനായി നൽകുമെന്ന് ചെയർമാൻ അനിൽ അഗർവാളാണ് വ്യക്തമാക്കിയിട്ടുള്ളത്. 2020ൽ കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകിയ വേദാന്ത ഗ്രൂപ്പ് 201 കോടിയ്ക്ക് മുകളിലാണ് ചെലവഴിച്ചിട്ടുള്ളതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരിനെയും സംസ്ഥാനങ്ങളെയും പിന്തുണയ്ക്കുന്നതിനായി കമ്പനി രാജ്യത്തെ 10 നഗരങ്ങളിൽ 1,000 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളും സജ്ജീകരിക്കും.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്നതിനായി അത്യാധുനിക സൌകര്യങ്ങളുള്ള 'ഫീൽഡ് ഹോസ്പിറ്റലുകൾ' സ്ഥാപിക്കും. അവയെ അംഗീകൃതവും പ്രശസ്തവുമായ ആശുപത്രികളുമായി ബന്ധിപ്പിക്കും. കൂടാതെ ഓരോ ആശുപത്രിയിലും എയർ കണ്ടീഷൻ ചെയ്ത 100 കിടക്കകളും സജ്ജീകരിക്കും. ഇത്തരം സംവിധാനങ്ങളിൽ 90 കിടക്കകളും ജീവൻ രക്ഷിക്കാനുള്ള ഓക്സിജൻ പിന്തുണയും ഒരുക്കും. ബാക്കിയുള്ളവയ്ക്ക് വെന്റിലേറ്റർ സൌകര്യവും ഉണ്ടായിരിക്കും. "കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആഘാതവും രോഗം ജനങ്ങളുടെ ജീവനെടുക്കുന്നതും കണ്ട് ഞാൻ വളരെയധികം ആശങ്കാകുലനാണ്. ഈ ദുഷ്‌കരമായ സമയത്ത് സർക്കാരിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ചെയർമാൻ വ്യക്തമാക്കി.