തൃശൂരില്‍ റെഡ് അലര്‍ട്ട്: കനത്ത സുരക്ഷാ സന്നാഹങ്ങള്‍.


തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  ജില്ലയില്‍ സ്വീകരിക്കേണ്ട വിവിധ മുന്നോരുക്കങ്ങളെ സംബന്ധിച്ച് കലക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രാത്രികാല യാത്ര ഒഴിവാക്കാനും ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താനും കലക്ടര്‍ നിര്‍ദേശിച്ചു. ഡാമുകള്‍, ഷട്ടറുകള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ നിലവില്‍ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പെരിങ്ങല്‍ക്കുത്ത്, പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചു വരുന്നുണ്ട്.

കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിച്ചു. ഇതിനായി ജാഗ്രതാ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും തീരദേശങ്ങളില്‍ നല്‍കി. മാറ്റിപ്പാര്‍പ്പിക്കേണ്ടവരെ അടിയന്തര സാഹചര്യത്തില്‍ മാറ്റിപ്പാര്‍പ്പിക്കാനും കലക്ടര്‍ ഉത്തരവിട്ടു. ഹൈറേഞ്ചുകളില്‍ ശനിയാഴ്ച വൈകിട്ടു മുതല്‍ വാഹന ഗതാഗതം നിര്‍ത്തി. അപകടകരമായ മരങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യല്‍ ഇന്ന് മുതല്‍ ആരംഭിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മഴ ഏറെ ബാധിക്കുന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

പാടശേഖരങ്ങളിലെ വൈദ്യുത ലൈനിലെ സുരക്ഷ ഉറപ്പാക്കണമെന്നും കര്‍ഷകരുമായി കെഎസ്ഇബി അധികൃതര്‍ ആശയ വിനിമയം നടത്തണമെന്നും നിര്‍ദേശമുണ്ട്. മഴ കനത്താല്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള നഗര, ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. പൊതുഇടങ്ങളിലുള്ള അപകടകരമായ മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചു നീക്കും. ജില്ലയിലെ ട്രൈബല്‍ മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശവും സുരക്ഷയും ഉറപ്പു വരുത്തും. ഉരുള്‍പ്പൊട്ടല്‍ സാധ്യതാപ്രദേശങ്ങള്‍ കണ്ടെത്തി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കും. കുതിരാന്‍ തുരങ്കത്തിന് സമീപം ജാഗ്രത വര്‍ധിപ്പിക്കും. വെള്ളം ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള തോട്, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കുളി, അലക്കല്‍ എന്നിവ നിരോധിച്ചു. കുട്ടികളെ ഇവിടങ്ങളിലേക്ക് വിടരുതെന്നും കന്നുകാലികളെ കഴുകാനോ മറ്റോ പോകരുതെന്നും നിര്‍ദേശമുണ്ട്.

മഴക്കെടുതി ഉണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ പോലീസ് സ്റ്റേഷനുകളിലും കെഎസ്ഇബി ഓഫീസുകളിലും ഉദ്യോഗസ്ഥ വിന്യാസം വര്‍ധിപ്പിക്കും. അവധിയിലുള്ള ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചു വിളിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനവും ജില്ലയില്‍ ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media