വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ വിവേചനപരായ നയങ്ങള്‍ക്കെതിരെ യുഎസിന്റെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധം. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫ്‌ളോറിഡ, കൊളറാഡോ, ലോസ് ആഞ്ചലസ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെ യുഎസിലെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. രാജ്യത്താകമാനം 1200 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്. ജനുവരിയില്‍ ട്രംപ് അധികാരത്തിലെത്തയ ശേഷം അദ്ദേഹത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. അഞ്ച് ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തെന്നാണ് കണക്ക്.
ശതകോടീശ്വരന്മാരുടെ സഹായത്തോടെ ട്രംപ് നടത്തുന്ന ഏകാധിപത്യ പ്രവൃത്തികളെ അപലപിക്കുന്നതായി 'ഹാന്‍ഡ്‌സ് ഓഫ'് എന്നു പേരിട്ട പ്രതിഷേധത്തിന്റെ സംഘാടകര്‍ പറഞ്ഞു. സാമ്പത്തിക ഭ്രാന്താണ് ട്രംപ് കാണിക്കുന്നതെന്നും ആഗോള മാന്ദ്യത്തിലേക്ക് ലോകത്തെ തളളിവിടുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. യുഎസിനു പുറത്ത് ലണ്ടന്‍, ബര്‍ലിന്‍ തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. 150-ഓളം സംഘടനകളുടെ നേതൃത്വത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ നടത്തുന്ന പ്രതിഷേധമാണ് 'ഹാന്‍ഡ്‌സ് ഓഫ് പ്രക്ഷോഭം'. ഉയര്‍ന്ന തീരുവ ചുമത്തല്‍, സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടല്‍, ഗര്‍ഭച്ഛിദ്ര വിലക്ക് തുടങ്ങിയ ട്രംപിന്റെ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം