കൊച്ചി:വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് വീണ വിജയന്റെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന കുഴല്‍നാടന്‍ ആരോപിച്ചത്.
44 ലക്ഷം രൂപയുടെ നഷ്ടം 2015- 16 ല്‍ വീണയുടെ കമ്പനിക്ക് ഉണ്ടായി. ആ സമയം കര്‍ത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് 25 ലക്ഷം രൂപ നല്‍കി. തുടര്‍ന്നിത് 36 ലക്ഷം ആക്കി. 2014 മുതല്‍ വീണ വിജയന്‍ നടത്തിയ കമ്പനിയില്‍ 63 ലക്ഷത്തിലേറെ രൂപ നഷ്ടം വന്നു എന്നാണ് ഔദ്യോഗിക രേഖകള്‍. കമ്പനി നിലനിര്‍ത്താന്‍ 78 ലക്ഷത്തോളം രൂപ വീണ സ്വന്തം പണം കമ്പനിയില്‍ നിക്ഷേപിച്ചു എന്നാണ് രേഖകള്‍. 2017, 18, 19 കാലഘട്ടത്തില്‍ 1.72 കോടി അല്ലാതെ 42 ക്ഷേത്തി 48000 രൂപയും സി എം ആര്‍ എല്‍ വീണയുടെ കമ്പനിക്ക് ലഭിച്ചു. ഇതു കൂടാതെ 36 ലക്ഷം രൂപ കര്‍ത്തയുടെ ഭാര്യയുടെ കമ്പനിയില്‍ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ചു. 1.72 ലക്ഷം രൂപ കമ്പനികള്‍ തമ്മിലുള്ള കരാറിന്റെ പേരില്‍ ആണ് വീണയുടെ കമ്പനി വാങ്ങിയതെങ്കില്‍ ഇതിനുള്ള ജിഎസ്ടി നികുതി വീണയുടെ കമ്പനി ഒടുക്കിയിരുന്നോ എന്ന് സി പി എം വ്യക്തമാക്കണം. 6 ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചത്. 30 ലക്ഷത്തോളം രൂപ ജിഎസ്ടി ഒടുക്കേണ്ടിടത്താണ് ഇത്. ഈ വിഷയം പരാതിയായി ധനമന്ത്രിക്ക് ഇമെയിലില്‍ താന്‍ ഇപ്പോള്‍ നല്‍കുകയാണ്. ഒന്നുകില്‍ വീണ മാസപ്പടി വാങ്ങിയെന്ന് അംഗീകരിക്കണം. ഇല്ലെങ്കില്‍ നികുതി വെട്ടിച്ചത് മാത്യു കുഴല്‍ നാടനല്ല വീണയാണെന്ന് സമ്മതിക്കണം. വീണയുടെ കമ്പനിയുടെ സെക്യൂരിറ്റി ഏജന്‍സിയായി സി പി എം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എം.വി.ഗോവിന്ദന്‍ മാറി.സി പി എമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.