പണപ്പെരുപ്പം കുറയുന്നത് തീരുമാനമെടുക്കുന്നതിൽ സമ്മർദം കുറയ്‌ക്കുമെന്ന് ആർ.ബി.ഐ.
മുംബൈ: വിവിധ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഇളവു വന്നത് പണവായ്പാ നയതീരുമാനങ്ങളെടുക്കുന്നതിൽ സമ്മർദം കുറയ്ക്കുമെന്ന് റിസർവ് ബാങ്ക്. ഇന്ധനവില ഉയർന്നതുവഴിയുള്ള വിലപ്പെരുപ്പം പരിഹരിക്കാൻ ഇതുവഴി കഴിഞ്ഞു. മൂന്നാംപാദത്തിലും ഈ നിലതന്നെ തുടരാനാണ് സാധ്യതയെന്നും ഓഗസ്റ്റിലെ പ്രതിമാസ റിപ്പോർട്ടിൽ ആർ.ബി.ഐ. വ്യക്തമാക്കി.
രണ്ടാംകോവിഡ് തരംഗമുണ്ടാക്കിയ പ്രതിസന്ധിയിൽ അയവുണ്ടായി. വിതരണശൃംഖല കൂടുതൽ ശക്തമായി. ഉത്പാദനവും കയറ്റുമതിയും കൂടി. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കുറഞ്ഞുവരുന്നു. ഇതോടെ പണവായ്പാ നയത്തിൽ വളർച്ചയ്ക്ക് കൂടുതൽ മുൻതൂക്കം നൽകാൻ കഴിയുമെന്ന് റിപ്പോർട്ടിൽ ആർ.ബി.ഐ. പറയുന്നു.
വളർച്ചാവേഗം കൂട്ടുന്നതു മുൻനിർത്തി 2020 പകുതി മുതൽ ആർ.ബി.ഐ. റിപ്പോനിരക്ക് നാലു ശതമാനത്തിൽ നിലനിർത്തിവരികയാണ്. വളർച്ച സുസ്ഥിരമാകുന്നതുവരെ 'ഉൾക്കൊള്ളാവുന്നത്' എന്ന നിലപാട് തുടരാനും തീരുമാനിച്ചിട്ടുണ്ട്.