കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം. സ്‌കൂള്‍ കുട്ടികള്‍ റോഡ് ഷോയില്‍ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചത്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഇന്ന് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റാലിയില്‍ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്‌കൂള്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു. ശ്രീ സായി ബാബ എയ്ഡഡ് മിഡില്‍ സ്‌കൂളിലെ 50-തോളം കുട്ടികള്‍ യൂണിഫോം ധരിച്ച് റോഡ് ഷോയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തക എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവം പരിശോധിക്കുമെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശം ഉണ്ടെന്നും ചീഫ് എജ്യുക്കേഷന്‍ ഓഫീസര്‍ എം. ബാലമുരളി ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു.
കോയമ്പത്തൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ആദ്യം അനുമതി നിഷേധിച്ചു. പിന്നീട് ബിജെപി നേതൃത്വം ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ച് റോഡ് ഷോയ്ക്ക് അനുമതി വാങ്ങുകയായിരുന്നു. നിബന്ധനകളോടെയാണ് അനുമതിയെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളും പരീക്ഷകളും ചൂണ്ടിക്കാട്ടിയായിരുന്നു കോയമ്പത്തൂര്‍ പൊലീസ് അനുമതി നിഷേധിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് റോഡ് ഷോ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. 1998ല്‍ എല്‍കെ അദ്വാനിയുടെ പ്രസംഗത്തിന് മുന്‍പ് ബോംബ് സ്‌ഫോടനം ഉണ്ടായ ആര്‍ എസ് പുരത്താണ് ഇന്നലെ നാല് കിലോമീറ്റര്‍ നീണ്ട റോഡ് ഷോ സമാപിച്ചത്. ഇന്നലെ മോദി കോയമ്പത്തൂരില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.