ദില്ലി: തന്റെ അഞ്ച് വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് 4 മണിക്ക് ഡല്‍ഹിയിലെ 'സേവാ തീര്‍ത്ഥ്' ഹാളില്‍ വെച്ചാണ് യോഗം. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോടും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും, സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാന നഗരിയില്‍ തന്നെ തുടരാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുഎസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ യുദ്ധവും അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ടയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആഗോള വിപണിയിലെ എണ്ണവില വര്‍ദ്ധനവ്, ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍, വിപണിയിലെ പണപ്പെരുപ്പം എന്നിവയെല്ലാം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ഈ പ്രതിസന്ധി നേരിടാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, ഹര്‍ദീപ് സിംഗ് പുരി എന്നിവരടങ്ങുന്ന ഒരു ഉയര്‍ന്ന തലത്തിലുള്ള പ്രത്യേക മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ആവശ്യത്തിന് അസംസ്‌കൃത എണ്ണ, എല്‍പിജി ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിലെ അന്താരാഷ്ട്ര സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും.
ഈ യോഗത്തിന് വലിയൊരു രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. ജൂണ്‍ 10-ഓടെ നിലവിലെ മോദി 3.0 സര്‍ക്കാര്‍ തങ്ങളുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയില്‍ വലിയൊരു അഴിച്ചുപണിയും വിപുലീകരണവും ഉണ്ടായേക്കുമെന്ന ശക്തമായ സൂചനകളുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന മികവ് വിലയിരുത്തിക്കൊണ്ട്, ജൂണ്‍ രണ്ടാം വാരത്തോടെ പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്താനും ചിലരുടെ വകുപ്പുകള്‍ മാറ്റാനുമുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. ഇന്നത്തെ യോഗത്തോടെ ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
fr032o