കെ റെയില്‍ പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മ്ന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. 63941 കോടി രൂപയുടെ പ്രോജക്ടാണ് കെ റെയിൽ. പദ്ധതിക്കായി അന്താരാഷ്ട്ര ഏജൻസികൾ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.
പ്രോജക്ടിനെ കൂടുതൽ പ്രായോഗികമാക്കാനുള്ള മാർഗ്ഗങ്ങളാണ് കേന്ദ്ര റെയിൽ മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കടബാധ്യത റെയിൽവേയ്ക്ക് ഏറ്റെടുക്കാൻ കഴിയാത്തതിനാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തുടർ ചർച്ചകൾ നടക്കും.
പ്രാഥമിക അംഗീകാരം ലഭിച്ച പദ്ധതിക്ക് അന്തിമ അനുമതി ഉടൻ നൽകണം എന്ന് മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഉള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. യോഗത്തിൽ രാജ്യസഭ എം.പി. ജോൺ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ, കെ. റെയിൽ മാനേജിംഗ് ഡയറക്ടർ കെ. അജിത് കുമാർ തുടങ്ങി ഉദ്യോഗസ്ഥ ജനപ്രതിനിധികളും പങ്കെടുത്തു.