നാഷണല്‍ ഹെറാള്‍ഡ് കേസ്: ഇഡിക്ക് തിരിച്ചടി; സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാന്‍ വിസമ്മതിച്ച് കോടതി
 


ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷിക്കുന്ന ഇഡിക്ക് ദില്ലി റോസ് അവന്യൂ കോടതിയില്‍ തിരിച്ചടി. കേസില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇഡിയോട് ഇന്ന് നിര്‍ദ്ദേശിച്ചു. കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാന്‍ കോടതി വിസമ്മതിച്ചു. നോട്ടീസ് നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മെയ് രണ്ടിന് പരിഗണിക്കാന്‍ മാറ്റി.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ എജെഎല്ലിന്റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സ്വത്ത് കണ്ടുകെട്ടലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് രജിസ്ട്രാര്‍മാര്‍ക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. ദില്ലി, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലായി എജെഎല്ലിന്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടു കെട്ടിയത്. മുംബൈയിലെ നാഷണല്‍  ഹെറാള്‍ഡ് കെട്ടിടത്തിലെ വാടകക്കാര്‍ക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടത്തിന്റെ വാടക ഇനി മുതല്‍ ഇഡി ഡയറക്ടറുടെ പേരില്‍ അടക്കണമെന്നാണ് കെട്ടിടം വാടകയ്ക്ക് എടുത്ത ജിന്‍ഡാല്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media