തിരുവനന്തപുരം: പതിനാല് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ വെട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. വിവാദ ഓര്‍ഡിനന്‍സ് ഒടുവില്‍ ഗവര്‍ണറുടെ കോര്‍ട്ടില്‍ എത്തിയിരിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് ഓര്‍ഡിനന്‍സ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനിലേക്ക് അയച്ചത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നുമുള്ള നിലപാട് ഇതിനകം ഗവര്‍ണര്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നാല്‍ ഓര്‍ഡിനന്‍സില്‍ രാജ്ഭവന്റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആദ്യം ഓര്‍ഡിനന്‍സ്, പിന്നാലെ ബില്‍ - അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തിയ്യതിയില്‍ ധാരണയുണ്ടാക്കും. സഭ ചേരാന്‍ തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സിന്റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയച്ചാല്‍ ബില്ലില്‍ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ബില്ലിന്റെ കാര്യത്തില്‍ പലതരത്തിലുള്ള നിയമോപദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്.
ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവര്‍ണര്‍ ഒപ്പിടണം. ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങള്‍ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു.
ഇന്ന് ദില്ലിക്ക് പോകുന്ന ഗവര്‍ണര്‍ ഇനി 20 നാണ് തിരിച്ചെത്തുക. പക്ഷെ അതിനിടയിലും തീരുമാനം വന്നേക്കാം. അതിവേഗമുള്ള തീരുമാനത്തിന് പകരം നിയമവിദഗ്ധരുമായി രാജ്ഭവന്‍ ചര്‍ച്ച നടത്തും. ഓര്‍ഡിനന്‍സായാലും ബില്ലായാലും ഗവര്‍ണറുടെ ഒപ്പില്ലാതെ നിയമപ്രാബല്യമില്ല.