കുട്ടിയെ പരിശോധിക്കാന്‍ എന്തവകാശം രൂക്ഷവിമര്‍ശനവുമായി 
ഹൈക്കോടതി, പൊലീസ് ഉദ്യോഗസ്ഥ മാപ്പപേക്ഷ നല്‍കി


കൊച്ചി: പിങ്ക് പൊലീസ് കേസില്‍ അതി രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി . കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്നും സര്‍ക്കാര്‍ കേസ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്തിനെന്നാണെന്നുമാണ് കോടതിയുടെ ചോദിക്കുന്നത്. കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും വിമര്‍ശനമുണ്ട്. കാക്കി, കാക്കിയെ സഹായിക്കുകയാണെന്നാണ് കോടതി നിരീക്ഷണം. അതിനിടെ കേസില്‍ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കി.

തനിക്കും മൂന്ന് കുട്ടികളുണ്ട്, പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നാണ് ആരോപണ വിധേയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഒരു അഭിഭാഷകന്‍ മുഖാന്തിരം കോടതിയെ അറിയിച്ചത്. 
കടുത്ത ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെയും പൊലീസിനെയും കേസ് പരിഗണിക്കവേ വിമര്‍ശിച്ചത്. നമ്മുടെ ആരുടെയെങ്കിലും മക്കള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍ എങ്ങനെ സഹിക്കുമെന്ന്  കോടതി ചോദിച്ചു. പെണ്‍കുട്ടി പൊലീസുകാരിയെ ആന്റി എന്നാണ് വിളിക്കുന്നത്, എത്ര നിഷ്‌കളങ്കമായാണ് പെണ്‍കുട്ടി സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സംഭവം കുട്ടിയില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയെ പരിശോധിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോട് അടുത്ത പോസ്റ്റിംഗില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി.  ആരോപണവിധേയയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ബിഹേവിയറല്‍ ട്രെയിനിങ്ങിന് അയച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോര്‍ട്ടിലെ ചില കാര്യങ്ങളില്‍ പിശകുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ കൂടിയതുകൊണ്ടാണ് പെണ്‍കുട്ടി കരഞ്ഞത് എന്ന വാദം ശരിയല്ല, പൊലീസുദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കൊണ്ടുകൂടിയാണ് കുട്ടി കരഞ്ഞത്. ദൃശ്യങ്ങളില്‍ കാണുന്നതും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍ പൊരുത്തക്കേട് ഉണ്ട്. ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പൂര്‍ണ്ണമല്ലെന്നും കോടതി നിരീക്ഷിച്ചു. 

കുട്ടിയുടെ മൊഴിയടക്കമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പെണ്‍കുട്ടി പറഞ്ഞത് നുണയല്ലെന്ന നിഗമനത്തിലാണ്. കുട്ടിയെ അപമാനിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. കുട്ടിക്ക് അനുകൂലം ആയി സംസ്ഥാന സര്‍കാര്‍ എന്ത് നടപടി സ്വീകരിക്കും എന്ന് കോടതി തിരിച്ചു ചോദിച്ചു. എന്ത് നടപടിയെടുക്കാന്‍ പറ്റുമെന്നതില്‍ ഡിജിപിയുമായി ആലോചിച്ച് തീരുമാനിക്കമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

കുട്ടിയെ പരിശോധിക്കണമെന്ന പോലിസ് ഉദ്യോഗസ്ഥയുടെ നിലപാട് കാടത്തമെന്ന് പറഞ്ഞ കോടതി കാക്കി കാക്കിയെ സഹായിക്കുന്ന അവസ്ഥയാണെന്ന് കുറ്റപ്പെടുത്തി. ഈ കേസില്‍ മാത്രമല്ല പല കേസുകളിലും താന്‍ ഇത് കണ്ടിട്ടുണ്ടെന്ന് പൊലീസ് നിലപാടിനെപ്പറ്റി കോടതിയുടെ നിരീക്ഷണം.  കുട്ടിയെ പരിശോധിക്കാന്‍ പൊലീസുദ്യോഗസ്ഥക്ക് എന്താണ് അവകാശമാണ്. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാമെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുന്നതും ആലോചിക്കാവുന്നതാണ് എന്ന് കോടതി പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media