5ജി വരുമ്പോൾ മൊബൈൽ ടവറുകളുടെ എണ്ണം വർധിക്കും; റേഡിയേഷൻ പേടി വേണ്ട
കൊച്ചി: ഉയര്‍ന്ന ഡേറ്റ സ്പീഡ് നല്‍കുന്ന 5ജിയുടെ വരവോടെ, കേരളത്തില്‍ മൊബൈല്‍ ടവറുകളുടെ എണ്ണം രണ്ടുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും. ഇപ്പോള്‍ പത്തൊമ്പതിനായിരത്തോളം ടവറുകളാണുള്ളത്. ടവറുകളുടെ എണ്ണം കൂട്ടിയാല്‍ മാത്രമേ 5ജിയുടെ മെച്ചം ലഭിക്കൂ എന്ന് ടെലികോം വകുപ്പ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി ടി മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൊബൈലുകള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് കുറഞ്ഞ ഫ്രീക്വന്‍സിയുള്ള നോണ്‍-അയോണൈസിങ് റേഡിയേഷനുകളാണ്. ഇവ മനുഷ്യശരീരത്തിന് ഹാനികരമല്ല. ടവറുകളില്‍നിന്നുള്ള ഇലക്ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അവരുടെ ചുറ്റുമുള്ള ടവറുകളും അതില്‍നിന്നുള്ള റേഡിയേഷനും സംബന്ധിച്ച വിവരങ്ങള്‍ httsp ;/tarangsanchar.gov.in/emfportal എന്ന വെബ് സൈറ്റില്‍ ലഭിക്കും. അടുത്തുള്ള ടവര്‍ പരിശോധിക്കുന്നതിനുള്ള അപേക്ഷയും ഇതിലൂടെ നല്‍കാനാവും.
വൈ-ഫൈ കവറേജ് ചെറിയ മുതല്‍മുടക്കിലൂടെ നല്‍കാനുള്ള 'പിഎം വാണി' പദ്ധതി തുടങ്ങി. ജനങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ പുതിയ സിംകാര്‍ഡ് എടുക്കാനാവുന്ന സെല്‍ഫ് കെവൈസി പദ്ധതി വൈകാതെ തുടങ്ങുമെന്നും പി ടി മാത്യു പറഞ്ഞു.