ഇ.പി.എഫ്: നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിർദേശം ഭേദഗതി ചെയ്തു.
തൊഴിലാളിയുടെ പ്രോവിഡന്റ് ഫണ്ടിൽ വാർഷികനിക്ഷേപം രണ്ടരലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിർദേശം ഭേദഗതി ചെയ്തു.രണ്ടരലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്കുന്നതായി ധനമന്ത്രി അറിയിച്ചു . അഞ്ചുലക്ഷത്തിൽ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നൽകിയാൽ മതി. ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുബജറ്റിന്റെ ഭാഗമായ ധനകാര്യ ബിൽ ലോക്‌സഭ പസാക്കി.പ്രോവിഡന്റ് ഫണ്ടിൽ ഉയർന്ന തുക നിക്ഷേപിക്കുന്ന വൻശമ്പളക്കാരായ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു നിർദേശം.
ഇതിനെതിരേ പ്രതിഷേധമുയർന്നു. 12 ശതമാനമാണ് തൊഴിലാളിയുടെ വിഹിതമെങ്കിലും വേണമെങ്കിൽ അതിൽ കൂടുതൽ വിഹിതം സ്വമേധയാ നൽകാം. കൂടുതൽ നിക്ഷേപിച്ചാലും തൊഴിലുടമ നിയമപ്രകാരമുള്ള 12 ശതമാനം വിഹിതമേ നൽകൂ. ഉയർന്ന പലിശയും ആദായനികുതി ഇളവും ലക്ഷ്യംവെച്ച് തൊഴിലാളി കൂടുതൽ നിക്ഷേപം നടത്തുന്നത് തടയാനാണ് ബജറ്റിൽ ഈ നിർദേശം കൊണ്ടുവന്നത്. ഒരു ശതമാനം തൊഴിലാളികൾക്കു മാത്രമേ പുതിയ നിർദേശം ബാധകമാവൂ. ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ധനങ്ങളുടെയും പാചകവാതകത്തിന്റെയും വില വർധനയ്ക്കെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം ജി.എസ്.ടി. കൗൺസിലാണ് തീരുമാനിക്കേണ്ടതെന്ന് ഇതേ തുടന്നുള്ള പ്രസ്താവനയിൽ അറിയിച്ചു.