രണ്ട് വർഷത്തിന് ശേഷം മോദി നാളെ അമേരിക്കയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം നാളെ. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി അമേരിക്കയിലെത്തുന്നത്.
പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും മോദി ചർച്ച നടത്തും. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചർച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ട്. യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിൾ സിഇഒ. ടിം കുക്ക്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ-പസഫിക് പ്രശ്നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും.
രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. ഇതിനു മുമ്പ് 2019ലാണ് മോദി അവസാനമായി അമേരിക്കൻ പര്യടനം നടത്തിയത്.