വെര്‍ട്ടീല്‍ ടെക്നോളജീസില്‍ നിക്ഷേപം നടത്തി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി .
സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അംഗത്വമുള്ള വെര്‍ട്ടീല്‍ ടെക്നോളജീസില്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിക്ഷേപം നടത്തി. വ്യോമയാന രംഗത്തെ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപബിലിറ്റി(എന്‍ഡിസി) അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയൊരുക്കിയിട്ടുള്ള വില്‍പന സോഫ്റ്റ്വെയറാണ് വെര്‍ട്ടീല്‍ ടെക്നോളജിയുടെ ഉത്പന്നം. ജെറിന്‍ ജോസ്, സതീഷ് സത്ചിത് എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ഈ കമ്പനിയുടെ സേവനങ്ങള്‍ ഇന്ന് എമറൈറ്റ്സ്, എതിഹാദ്, ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേസ് തുടങ്ങി 26 പ്രമുഖ വ്യോമയാന കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയ്ക്ക് ടോക്കിയോയിലും ഓഫീസുണ്ട്. അമേരിക്ക, യുകെ, ഗള്‍ഫ്, ചൈന, ഹോങ്കോങ് എന്നിവിടങ്ങിളിലും കമ്പനിയുടെ സർവീസ് ലഭ്യമാണ് . കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്‍വസ്റ്റര്‍ കഫെയിലടക്കം സ്ഥിരമായി പങ്കെടുത്തിരുന്ന കമ്പനിയാണ് വെര്‍ട്ടീല്‍ ടെക്നോളജീസ്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ആദ്യമായാണ് ഒരു സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുന്നത്.
നിക്ഷേപം ഉപയോഗിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ നിലവിലുള്ള സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ ശ്രമമെന്ന് സിഇഒ ജെറിന്‍ ജോസ് പറഞ്ഞു. കൂടുതല്‍ വിമാനക്കമ്പനികളിലേക്ക് ഈ സേവനം എത്തിക്കാനും ശ്രമിക്കുന്നു. .സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍റെ പിന്തുണയും ഇവര്‍ക്കുണ്ട്. ടിക്കറ്റ് വില്‍പ്പന രംഗത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് വെര്‍ട്ടീലിന്‍റെ ഉത്പന്നം സഹായിക്കുന്നതെന്നും ജെറിന്‍ പറഞ്ഞു.