മണിപ്പൂര്‍ ശാന്തമാക്കാന്‍  നടപടികള്‍ കടുപ്പിച്ച് കേന്ദ്രം;അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു
 


ദില്ലി: മണിപ്പൂര്‍ കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്താന്‍  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ദില്ലിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താന്‍ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തില്‍ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം മാറ്റി വച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ തന്നെ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദില്ലിയില്‍ അടിയന്തര യോഗം ചേര്‍ന്നത്. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും, വാധ്രയിലും നടത്തേണ്ടിയിരുന്ന റാലികള്‍ റദ്ദാക്കി രാജ്യ തലസ്ഥാനത്തെത്തിയ അമിത് ഷാ ദില്ലിയില്‍ തുടരും. ഉന്നത ഉദ്യോഗസ്ഥരുമായി ഷാ കൂടികാഴ്ചകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സി ആര്‍ പി എഫ് ഡിജി മണിപ്പൂരിലെത്താന്‍ തീരുമാനിച്ചു. കൂടുതല്‍ കേന്ദ്രസേനയെ സംഘര്‍ഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിട്ടുമുണ്ട്.

അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ എന്‍പിപി (നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് ബിജെപിക്ക് തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന്  ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക്  എന്‍പിപി കത്ത് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു. 60 അംഗ മന്ത്രിസഭയില്‍ 7 അംഗങ്ങളാണ് എന്‍പിപിക്കുള്ളത്. 37 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്. എന്‍പിപി പിന്തുണ പിന്‍വലിച്ചെങ്കിലും ബിരേന്‍ സര്‍ക്കാരിന് അത് ഭീഷണിയാകില്ല.

മണിപ്പൂര്‍ വീണ്ടും അക്ഷരാര്‍ത്ഥത്തില്‍ കത്തുകയാണ്. കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കലാപം രൂക്ഷമായത്. സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്‌തെയ് വിഭാഗക്കാര്‍ പ്രതിഷേധം ശക്തമാക്കിയത്. ഇംഫാലില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചവരെ ടിയര്‍ഗ്യാസ് പ്രയോഗിച്ചാണ് പൊലീസ് തുരത്തിയത്. മന്ത്രിമാരുടെയും എം എല്‍ എമാരുടെയും വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇംഫാല്‍ മേഖലയിലെ പള്ളികളും തീയിട്ടു. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമാകാതായതോടെയാണ് കേന്ദ്രം ഇടപെടുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എന്‍ഐഎക്ക് കൈമാറാനാണ് പൊലീസിന് നിര്‍ദേശം. സായുധ സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ബോധ്യപ്പെടും വിധം 24 മണിക്കൂറിനകം നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാറും അധികൃതരും പ്രതിഷേധച്ചൂട് അറിയുമെന്നാണ് മെയ്‌തെയ് സംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മണിപ്പൂര്‍ ഇന്റെഗ്രിറ്റിയുടെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ അഫ്‌സ്പ പുനസ്ഥാപിച്ച കേന്ദ്ര നടപടിയെയും സംഘടന വിമര്‍ശിച്ചു. നടപടി പുന പരിശോധിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാറും കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മണിപ്പൂരില്‍ പരിഹാരം കാണുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി രാഷ്ട്രീയ താല്പര്യത്തോടെ മനപ്പൂര്‍വം മണിപ്പൂര്‍ കത്തിക്കുകയാണെന്നും, കലാപത്തില്‍ തങ്ങളെ ഉപേക്ഷിച്ച മോദിയോട് മണിപ്പൂരിലെ ജനങ്ങള്‍ പൊറുക്കില്ലെന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും ആവശ്യപ്പെട്ടു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media