കോഴിക്കോട്∙ നീറ്റ്, സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം സംബന്ധിച്ചുള്ള പ്രശ്നങ്ങളിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇന്ന്(11) വൈകിട്ടു 3നു എറണാകുളം മറൈൻ ഡ്രൈവിൽ നിന്നു മഹാരാജാസിലേക്കു നടത്തുന്ന പ്രതിഷേധ പ്രകടനം പി.രാജീവ് ഉദ്ഘാടനം ചെയ്യും. സമരത്തിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കും.
മഹാത്മാഗാന്ധി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് പറഞ്ഞു. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും സഞ്ജീവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിരിക്കുമ്പോൾ പോലും ബിജെപിയുമായി കോൺഗ്രസ് വീതം വെപ്പ് രാഷ്ട്രീയം കളിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ പ്രസിഡന്റിനെ സ്ഥിരം വിസിയായി നിയമിച്ചു കൊടുത്തത് ഗവർണറായിരുന്നു. മുൻപ് രാജ്ഭവനിലേക്ക് കെപിസിസി ഓഫിസിൽ നിന്നു നേരിട്ട് പട്ടിക നൽകിയാണ് കോൺഗ്രസ്-ലീഗ് നേതാക്കൾ സെനറ്റിൽ ഇടം പിടിച്ചത്. ഗവർണർ ആർലേക്കറുടെയും കോൺഗ്രസിന്റെയും ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും. സർവകലാശാലകളിലെ സംഘപരിവാർ അജൻഡകൾക്ക് വഴങ്ങില്ലെന്നും, വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി തെരുവിലിറങ്ങുമെന്നും പി.എസ്.സഞ്ജീവ് പറഞ്ഞു.