കേന്ദ്ര വായ്പാ പരിധി ഉയർത്തി : കേരളത്തിന് ആശ്വാസം
കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തി കേന്ദ്രസർക്കാർ. ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയാണ് സർക്കാർ ഉയർത്തിയത്.ഈ ആറ് സംസ്ഥാനങ്ങൾക്കും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വായ്പ എടുക്കാം. വായ്പയെടുത്ത ഫണ്ട് ആത്മ നിർഭർ ഭാരത് ഒഴികെയുള്ള ഏത് വികസന പദ്ധതികൾക്കും സംസ്ഥാനങ്ങൾക്ക് വിനിയോഗിക്കാം.
സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെയാണ് വായ്പയെടുക്കാൻ അനുമതി ഉള്ളത്. നേരത്തേ ഇത് 3 ശതമാനമായിരുന്നു. കേന്ദ്രം നിർദ്ദേശിച്ച നാല് നിബന്ധനങ്ങൾ കേരളം പാലിച്ചതോടെ അനുമതി നൽകിയിരിക്കുന്നത്. കേരളത്തിനൊപ്പം ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നാല് നിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ മൂന്ന് നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾക്ക് 4 ശതമാനം വരെയാണ് വായ്പയെടുക്കാൻ അനുമതി.
വായ്പാ പരിധി ഉയർത്താൻ നേരത്തേ തന്നെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ 2021-22 സാമ്പത്തിക വർഷത്തെ വരുമാന കമ്മി നികത്തുന്നതിനുള്ള കേന്ദ്രസർക്കാർ ഗ്രാന്റിന്റെ (PDRD) മൂന്നാം പ്രതിമാസ ഗഡുവായ 1657.58 കോടി രൂപ കേരളതത്തിന് ലഭിച്ചിരുന്നു. സംസ്ഥാനത്തിന് ഇതുവരെ ലഭിച്ച ആകെ തുക (2021 ഏപ്രിൽ-ജൂൺ) 4972.74 കോടി രൂപയാണ്. സംസ്ഥാനങ്ങൾക്ക് ആകെ അനുവദിച്ചത് 9,871 കോടി രൂപയാണ്. മൂന്നാം ഗഡു അനുവദിച്ചതോടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ആകെ 29, 613 കോടി രൂപ കൈമാറിയിരുന്നു.ഇപ്പോഴത്തെ നടപടി കേരളത്തിന് കൂടുതൽ ആശ്വാസകരമാകും