അപകടമുണ്ടാക്കിയത് സൈജുവിന്റെ ' ചേസിംഗ്', പൊലീസ് കോടതിയില്‍; സൈജു തങ്കച്ചന് ജാമ്യമില്ല
കൊച്ചി: എറണാകുളം വൈറ്റിലയിലെ അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഇവരെ കാറില്‍ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെതിരെ പൊലീസ് . ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ വാഹനത്തില്‍ പിന്തുടര്‍ന്നത് കൊണ്ടാണ് കൊച്ചിയിലെ മോഡലുകള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് കോടതിയെ അറിയിച്ചത്.
പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനം സൈജു കാറില്‍ പിന്തുടര്‍ന്നു. ഇതോടെ ഇവര്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുള്‍ റഹ്‌മാന്‍ വേഗതകൂട്ടി. തുടര്‍ന്ന് മത്സരയോട്ടമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. അതായത്, സൈജുവില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി അബ്ദുള്‍ റഹ്‌മാന്‍ വാഹനം വേഗതയില്‍ ഓടിച്ചെന്നാണ് പൊലീസ് ഭാഷ്യം. സൈജുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. പൊലീസ് റിപ്പോര്‍ട്ടില്‍ സൈജുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ മൂന്ന് ദിവസം കൂടെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട അന്ന് രാത്രി ഡി ജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ അന്‍സിയെയും അഞ്ജനയെയും സൈജു കാറില്‍ പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തി. അവിടെ വച്ചും തര്‍ക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് അതിവേഗത്തില്‍ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേ സമയം, സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. പാര്‍ട്ടികള്‍ക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകള്‍ പരാതി നല്‍കിയാല്‍ ഉടനടി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. സൈജു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളാണ്. പല ഡിജെ പാര്‍ട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചു.