കീവ്: യുക്രൈനില്‍ (Ukraine) ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് (Indian Student) വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും മന്ത്രി വി കെ സിംഗ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അതേസമയം, മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ആരോപിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചൈനീസ് വിദ്യാര്‍ത്ഥികളെയും യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുടിന്‍ കുറ്റപ്പെടുത്തി. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്‍ വൈകിപ്പിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ മരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പുടിന്റെ ആരോപണം. കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്നും യുക്രൈന്‍ പിടിച്ചടക്കലാണ് ലക്ഷ്യമെന്നും പുടിന്‍ അദ്ദേഹം വ്യക്തമാക്കി.
യുക്രൈനില്‍ ഇന്നും യുദ്ധം തുടരുകയാണ്. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തീരനഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യുക്രൈന്റെ തീര നഗരങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യന്‍ പട. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വ്യക്തമാക്കി. അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. ചേര്‍നിഹിവില്‍ വ്യോമാക്രമണത്തില്‍ 24 പേര്‍ മരിച്ചു.
അതിനിടെ, പ്രതിരോധ മന്ത്രാലയം നല്‍കിയ സമാന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും രം?ഗത്തെത്തി. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാകണമെന്നാണ് നിര്‍ദേശം. ഹാര്‍കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങള്‍ ഹാര്‍കീവില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് കര്‍ശന നിര്‍ദേശങ്ങളുമായി എംബസി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.
വ്യോമാക്രമണം, ഡ്രോണ്‍ വഴിയുള്ള ആക്രമണം, മിസൈലാക്രമണം, ആര്‍ട്ടിലറി ഷെല്ലിംഗ്, വെടിവെപ്പ്, ഗ്രനേഡ് സ്‌ഫോടനങ്ങള്‍, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോള്‍ ബോംബേറ്, കെട്ടിടങ്ങള്‍ തകരാനുള്ള സാധ്യത, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പെടാനുള്ള സാധ്യത, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടല്‍, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം, കൊടും തണുപ്പില്‍ പെട്ടുപോകല്‍, കടുത്ത മാനസികസംഘര്‍ഷത്തിന് അടിമപ്പെടല്‍, പരിക്കേല്‍ക്കല്‍, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരല്‍, യാത്ര ചെയ്യാന്‍ വഴിയില്ലാതാകല്‍, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേര്‍ക്കുനേര്‍ വരേണ്ട സാഹചര്യം എന്നിവ ഹാര്‍കീവില്‍ തുടരുന്നവര്‍ക്കും അവിടെ നിന്ന് യാത്ര ചെയ്ത് അതിര്‍ത്തികളിലേക്ക് എത്താന്‍ ശ്രമിക്കുന്നവര്‍ക്കും നേരിടേണ്ടി വരാമെന്നും, അത്തരത്തിലുള്ളവര്‍ അടിയന്തരമായി ഈ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് എംബസി വ്യക്തമാക്കുന്നത്.
നിര്‍ദ്ദേശങ്ങള്‍ താഴെ
* കൃത്യമായി നിങ്ങള്‍ക്കൊപ്പമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കൊപ്പം വിവരം പങ്കുവയ്ക്കുക, അവര്‍ക്കൊപ്പം സഞ്ചരിക്കുക
* പരിഭ്രാന്തരാകരുത്, മാനസികസംഘര്‍ഷത്തിലാകരുത്
*ചെറുസംഘങ്ങളായി മാത്രം നീങ്ങുക. പരമാവധി ഒരു സംഘത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ മാത്രം. കൃത്യമായി ഒരു യാത്രാ പങ്കാളിയെ കണ്ടെത്തുക. സ്വയം ആ സംഘം രണ്ട് കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുക.
* നിങ്ങളുടെ വിവരങ്ങള്‍ നിങ്ങളുടെ യാത്രാപങ്കാളിയുമായി കൃത്യമായി പങ്കുവയ്ക്കണം.
* വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കുക. നിങ്ങളുടെ സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇന്ത്യയിലെ കോണ്ടാക്ട് നമ്പര്‍, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷന്‍, ദില്ലിയിലെയോ അതിര്‍ത്തി രാജ്യങ്ങളിലെയോ എംബസി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ എന്നിവ പങ്കുവയ്ക്കുക. ഓരോ എട്ട് മണിക്കൂര്‍ കൂടുമ്പോഴും വിവരം പുതുക്കാന്‍ മറക്കാതിരിക്കുക. കൃത്യമായി പത്ത് പേര്‍ ഒപ്പമുണ്ടെന്ന് കോര്‍ഡിനേറ്റര്‍ ഉറപ്പ് വരുത്തി നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷന്‍ കണ്‍ട്രോള്‍ റൂം/ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ അറിയിക്കുക.
* എംബസി/ കണ്‍ട്രോള്‍ റൂം/ പ്രാദേശിക അധികൃതര്‍ എന്നിവരുമായി കോര്‍ഡിനേറ്റര്‍ മാത്രം സംസാരിക്കുക.
* ഫോണിലെ ബാറ്ററികള്‍ പരമാവധി സേവ് ചെയ്യുക.