തിരുവനന്തപുരം: മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്. വ്യാഴാഴ്ച ട്രയല്‍ റണ്ണിന്റെ ഭാഗമായി എത്തുന്ന സാന്‍ ഫെര്‍ണാന്‍ഡോക്കു പിന്നാലെ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എം.എസ്.സി.)യുടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ കപ്പല്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമായാല്‍ ഉടന്‍തന്നെ എത്തുമെന്ന് എം.എസ്.സി. കമ്പനിയുടെ പ്രതിനിധികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എം.എസ്.സി.യുടെ പടു കൂറ്റന്‍ മദര്‍ഷിപ്പായിരിക്കും വിഴിഞ്ഞത്ത് എത്തുക. ഇതില്‍ കൊണ്ടുവരുന്ന കണ്ടെയ്നറുകള്‍ ഇവിടെ ഇറക്കി മറ്റു ചെറു കപ്പലുകളിലേക്ക് മാറ്റി, മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്ന പ്രക്രിയയാണ് വിഴിഞ്ഞത്ത് നടക്കുക. ഇതിന് ലോജിസ്റ്റിക്‌സ് ഭാഷയില്‍ ട്രാന്‍സ്ഷിപ്പ് മെന്റ് എന്നാണ് പറയുന്നത്. ഇപ്പോള്‍ ട്രാന്‍സ്ഷിപ്മെന്റ് നടത്താനുള്ള അനുമതി മാത്രമാണ് വിഴിഞ്ഞത്തിനു ലഭിച്ചിട്ടുള്ളത്. റെയില്‍-റോഡുമാര്‍ഗം ചരക്കുനീക്കത്തിന് അനുമതി ലഭിക്കുന്നമുറയ്ക്ക് അതും പ്രായോഗികമാവും.
കൊളംബോ, സിങ്കപ്പൂര്‍ എന്നീ തുറമുഖങ്ങള്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളാണ് . ഇവിടങ്ങളില്‍ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. നാലും അഞ്ചും ദിവസം കാത്തുകിടന്നാണ് ഈ രണ്ടു തുറമുഖങ്ങളിലും ചരക്കിറക്കാന്‍ സാധിന്നത്. ഈ കാത്തു കിടപ്പ് കപ്പല്‍ കമ്പനികള്‍ക്ക് വന്‍ ബാധ്യതയാണ്.
ഇത് പ്രമുഖ കപ്പല്‍ കമ്പനികളെ പെട്ടെന്നുതന്നെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭൗമ ശാസ്ത്ര പരമായി വലിയ സ്ഥാനമുള്ള വിഴിഞ്ഞത്ത് രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖം സജ്ജമാവുന്നതോടെ അതിന്റെ സാധ്യതകള്‍ മുതലെടുക്കാന്‍ കപ്പല്‍ കമ്പനികള്‍ ശ്രമിക്കുമെന്നാണ് സൂചനകള്‍. ഇതിനാലാണ് മെസ്‌കിനു പിന്നാലെ എം.എസ്.സി.യുടെ കപ്പല്‍കൂടി എത്തുന്നത്.