ദില്ലി: ബലാത്സംഗക്കേസില്‍ അറസ്റ്റ് ഒഴിവാക്കന്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായാണ് രഞ്ജിത റോത്തഗി വഴി ഹര്‍ജി നല്‍കിയത്. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുമെന്നത് വ്യക്തമായതോടെ അതിജീവിത കോടതിയില്‍ തടസഹര്‍ജി നല്‍കി. സംസ്ഥാനസര്‍ക്കാരും തടസ്സഹര്‍ജി സമര്‍പ്പിച്ചു.
തിരക്കിട്ട നീക്കങ്ങളാണ് സിദ്ദിഖിന്റെത്. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതോടെയാണ് പരമോന്നത കോടതിയിലെത്തിയത്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാന്‍ സിദ്ദിഖ് നീക്കം തുടങ്ങിയിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകര്‍ സംസാരിച്ചിരുന്നു. വിധിപകര്‍പ്പും കൈമാറി. ഹൈക്കോടതി വിധിയിലെ ചില പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്.
പീഡനം നടന്നെന്ന് ആരോപണം ഉന്നയിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് നല്‍കുന്നത്, പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് വ്യക്തമായ വിശദീകരണമില്ല. അതിനാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നും സിദ്ദിഖ് വാദിക്കുന്നു. സമൂഹത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തയാണ് താന്‍, മറ്റു ക്രമിനല്‍ കേസുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സഹകരിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുവെന്നാണ് വിവരം. അതിജീവിത സമൂഹിക മാധ്യമങ്ങളിലടക്കം നടത്തിയ ചില പ്രസ്താവനകളും സിദ്ദിഖ് ഹര്‍ജിയില്‍ പരാമര്‍ശിച്ചേക്കും.
ഇതിനിടയില്‍ അതിജീവിത സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് അതിജീവിതയ്ക്കായി ഹാജരായേക്കും. സംസ്ഥാന സര്‍ക്കാരും തടസഹര്‍ജി നല്‍കിയിട്ടുണ്ട്. കേസന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദില്ലിയിലെത്തി, അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തും. മുന്‍കൂര്‍ ജാമ്യം വെള്ളിയാഴ്ച്ചയെങ്കിലും ബെഞ്ചിന് മുന്നില്‍ എത്തിക്കാനാണ് സിദ്ദിഖിന്റെ ശ്രമം. എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് ബലാത്സംഗക്കേസില്‍ സുപ്രീം കോടതി ജാമ്യം നല്‍കാറുള്ളൂ. നേരത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനുവിന്റെ കേസില്‍ ഹൈക്കോടതി ഉത്തരവ് ശരിവച്ച് കീഴടങ്ങാനുള്ള നിര്‍ദ്ദേശമാണ് സുപ്രീംകോടതി നല്‍കിയത്.