മോന്‍സണ്‍ കേസ്; ഐജി ലക്ഷമണിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണക്ക് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി ഈ ഫയലില്‍ ഒപ്പിട്ടു. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലുമായി ഐ ജി ലക്ഷ്മണക്ക് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടത്തിയത്. ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഐജിക്കെതിരെ വനിത എംപിയുടെ പരാതിയും സര്‍ക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി നല്‍കിയത്.
മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐജി ഇടനിലക്കാരന്‍ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണ്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്‍പ്പന നടത്താന്‍ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഐജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ തിരുവനതപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബില്‍ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു. ഐജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്‌സ്ആപ് ചാറ്റുകള്‍ പുറത്ത് ആയിട്ടുണ്ട്.
ഇതിനിടെ ഐജി ലക്ഷ്മണ, സ്റ്റാഫില്‍ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാല്‍, റെജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആണ് തെളിവുകള്‍. മോന്‍സന്റെ ജീവനക്കാരോട് പൊലീസുകാര്‍ പുരാവസ്തുക്കള്‍ എത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്ന് തെളിയിക്കുന്ന വാട്‌സ്ആപ് ചാറ്റുകളും പുറത്തായി.