ഗാസ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധഭൂമിയായി ഗാസ. കനത്ത ബോംബാക്രമണത്തില്‍ 232 പേര്‍ കൊല്ലപ്പെട്ടു. 500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. ഹമാസിന്റെ താവളങ്ങളില്‍ ആണ് ആക്രമണമെന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്.
ജനുവരി 19ന് വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷം ഇസ്രയേല്‍ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണിത്. റമദാന്‍ മാസത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. വടക്കന്‍ ഗാസ, ഗാസ സിറ്റി, ദെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റാഫ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിച്ചതിനാലും സമാധാന നിര്‍ദേശങ്ങള്‍ നിരസിച്ചതിനാലുമാണ് ആക്രണത്തിന് ഉത്തരവിട്ടതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.