സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപകനാശം, പലയിടങ്ങളിലും വെള്ളക്കെട്ട്
 



കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. 

മലപ്പുറം ചെമ്പ്രശ്ശേരിയില്‍ മഴയില്‍ വീട് തകര്‍ന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. അപകടം സമയത്ത് വീടിനകത്തുണ്ടായിരുന്ന സുരേഷും, ഭാര്യയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കില്‍ കൊയപ്പ രാജേഷിന്റെ വീടിന്റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേരാണ് വീട്ടില്‍ താമസിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാലിയര്‍ പുഴയുടെ കുറുകെയുള്ള ഊര്‍ക്കടവ് റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയര്‍ത്തി. കനത്ത മഴയില്‍ കോഴിക്കോട് കോട്ടൂളിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതില്‍ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് അപകടം. ഇരുപത് അടി ഉയരത്തിലുള്ള കോണ്‍ഗ്രീറ്റ് മതില്‍ ആണ് തകര്‍ന്നത്. അപകട സാധ്യത തുടരുന്നതിനാല്‍ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. 

കോഴിക്കോട് കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. തൊട്ടില്‍പ്പാലത്ത് വലിയ പറമ്പത്ത് സക്കീനയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴിക്കോട് ചക്കിട്ടപാറയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു. പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീടാണ് തകര്‍ന്നത്. കിടപ്പ് രോഗിയാണ് ത്രേസ്യാമ്മ. മകനും കുടുംബവും ഒപ്പമുണ്ട്. തലനാരിഴക്കാണ് പരിക്കേല്‍ക്കാത ഇവര്‍ രക്ഷപ്പെട്ടത്. വീട് പൂര്‍ണ്ണമായും അപകടാവസ്ഥയിലാണ്. നാട്ടുകാര്‍ കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കോട്ടയം കുമരകത്ത് ഇന്നലെ രാത്രിയില്‍ ഉണ്ടായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. കൊല്ലകരി സ്വദേശി ഷാജി സി കെയുടെ വീടിന്റെ മേല്‍ക്കൂര പറന്നു പാടത്ത് പതിച്ചു. റോഡിലൂടെ പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് വീണു. നിരവധി ബൈക്കുകളും കാറ്റില്‍പെട്ടു. കണ്ണൂരില്‍ മലയോര മേഖലയില്‍ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. പുഴകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. മാട്ടറ, വയത്തൂര്‍ ചപ്പാത്തുകള്‍ വെള്ളത്തിനടിയിലാണ്. എടൂര്‍ പാലത്തിന്‍കടവ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു. ചെമ്പിലോട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇരിട്ടി താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. 

ഇടുക്കിയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയില്‍ ഉള്‍പ്പെടെ മഴയുടെ ശക്തി കുറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം തുടരുന്നു. കല്ലാര്‍ കുട്ടി ഡാമിന്റെ ഷട്ടറുകള്‍ 30 സെ.മീ കൂടി ഉയര്‍ത്തി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയിലെ പല ഇടങ്ങളും വെള്ളത്തിലായി. തലവടി പഞ്ചായത്തിലെ നീരേറ്റുപുരം ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. മഴയില്‍ വ്യാപകനാശം ഉണ്ടായതോടെ തീരമേഖലകളില്‍ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളം എടവനക്കാട് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. 

തീരമേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് വൈപ്പിന്‍ ചെറായി സംസ്ഥാന പാത ഉപരോധിക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും തിരുവല്ലയിലെ തിരുമൂലപുരം, ആറ്റുവാലി എന്നീ പ്രദേശങ്ങളിലെ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ നിന്ന് വെള്ളം നേരിട്ട് കയറുന്ന പ്രദേശങ്ങളാണ് ഇത്. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധനം ഉള്‍പ്പെടെ ജില്ലയില്‍ തുടരുകയാണ്. എറണാകുളം വരാപ്പുഴ മില്ലുപടിയില്‍ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. മുമ്പ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ നിലവില്‍ ആരും ഉണ്ടായിരുന്നില്ല, അബ്ദുള്‍ഖാദര്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കെട്ടിടം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media