ഇന്ത്യയുമായി സൗഹൃദം ശക്തമാക്കാന്‍ അമേരിക്ക

ട്രംപ് മോദിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു; നിര്‍ണായക ചര്‍ച്ചയ്ക്ക് റൂബിയോ ഡല്‍ഹിയില്‍ 


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീര്‍ത്ഥ്' ഹാളില്‍ വെച്ച് നടന്ന അതീവ പ്രാധാന്യമുള്ള കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ച നടത്തി. വരും ദിവസങ്ങളില്‍ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനം ഉണ്ടായേക്കുമെന്നാണ് യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കിയത്.

തന്റെ കന്നി ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ശനിയാഴ്ച രാവിലെയാണ് മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് അദ്ദേഹം ആദ്യം ഇറങ്ങിയത്. അവിടെ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച 'മിഷനറീസ് ഓഫ് ചാരിറ്റി'യുടെ ആഗോള ആസ്ഥാനമായ മദര്‍ ഹൗസും, അതിനോട് ചേര്‍ന്നുള്ള നിര്‍മ്മല ശിശുഭവന്‍ എന്ന അനാഥാലയവും അദ്ദേഹം സന്ദര്‍ശിച്ചു. ഭാര്യ ജെന്നറ്റ് റൂബിയോ, യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഒരു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. കൊല്‍ക്കത്തയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഉച്ചയോടെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന റൂബിയോ ഞായറാഴ്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസില്‍ വെച്ച് വിപുലമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയില്‍ നിന്നുള്ള എല്‍എന്‍ജി, അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കും. തുടര്‍ന്ന് അദ്ദേഹം ആഗ്ര, ജയ്പൂര്‍ എന്നീ നഗരങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. മേയ് 26-ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ക്വാഡ്' വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക സമ്മേളനത്തിലും മാര്‍ക്കോ റൂബിയോ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ ക്വാഡ് യോഗം വലിയ ഊന്നല്‍ നല്‍കുമെന്നാണ് സൂചന.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media