ദില്ലി: ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ (Indian Airforce) പ്രത്യേക വിമാനം റൊമേനിയിലേക്ക്(Romania) പുറപ്പെട്ടു. പുലര്‍ച്ചെ നാല് മണിയോടെ ഹിന്‍ഡന്‍ സൈനികത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങള്‍ ദില്ലിയില്‍ തിരിച്ചെത്തും. പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ദില്ലിക്ക് എത്തും. ഇതു വരെ 2500 ലധികം ഇന്ത്യക്കാര്‍ മിഷന്റെ ഭാഗമായി തിരികെ എത്തിയിട്ടുണ്ട്. അതേസമയം കര്‍ക്കിവില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള പദ്ധതി ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മള്‍ഡോവയുടെ അതിര്‍ത്തി തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ വഴി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വ്യോമസേന വിമാനം നാളെ രാവിലെ റൊമാനിയയിലേക്ക് പോകും. ഫ്രഞ്ച് പ്രസിഡന്റുമായും പോളണ്ട് പ്രസിഡന്റുമായും പ്രധാനമന്ത്രി സംസാരിച്ചു. കാര്‍ഖീവിലും സുമിയിലുമായി 4000 പേരുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി. റഷ്യന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്റെ മൃതദേഹം മെഡിക്കല്‍ സര്‍വ്വകലാശാലയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം തിരിച്ചെത്തിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ ഇടപെടല്‍ തേടിയിരിക്കുകയാണ് യുക്രൈന്‍. ചൈനയുടെ നയതന്ത്ര ബന്ധം യുദ്ധം അവസാനിപ്പിക്കാന്‍ ഉപയോഗിക്കണമെന്നാണ് ആവശ്യം. മറുഭാഗത്ത് യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ച് നല്‍കുകയാണ് റഷ്യ. മരിയോപോളില്‍ ഉള്ളവര്‍ നാളെയോടെ നഗരം വിടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിനു പുറത്തുകടക്കാന്‍ രണ്ട് പാതകള്‍ റഷ്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്താനാവുക നാളെ വരെ മാത്രമെന്നും മുന്നറിയിപ്പില്‍ പറയുന്നു.