കണ്ണൂര്‍ വി സി പുനര്‍നിയമനം; രേഖകള്‍ 
ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ്


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ നിലപാടറിയിച്ച് ലോകായുക്ത. വി.സി. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകയുക്ത ഉത്തരവിട്ടു. നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തുകള്‍ നല്‍കിയതിനെതിരെയുള്ള പരാതിയിലാണ് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ ആര്‍. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍.

ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയുമോ എന്ന സംശയം ലോകായുക്ത പ്രകടിപ്പിച്ചു. ഡോ ആര്‍ ബിന്ദു കത്തെഴുതിയത് ഏത് പദവി ഉപയോഗിച്ചാണെന്നത് വ്യക്തമാക്കണം. മന്ത്രി എന്ന നിലയിലാണോ പ്രോ ചാന്‍സലര്‍ എന്ന നിലയിലാണോ കത്തെഴുതിയത്?. സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്ന് മന്ത്രി എന്ന നിലയിലാണെന്ന് പറഞ്ഞ ലോകായുക്ത വി സി യെ പുനര്‍നിയമിക്കണമെന്ന ശുപാര്‍ശക്കത്ത് പ്രൊ ചാന്‍സലര്‍ പദവി ഉപയോഗിച്ചാണെന്നും പ്രൊ ചാന്‍സലര്‍ പദവിയിലാണ് ശുപാര്‍ശകളെങ്കില്‍ ഇടപെടാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റി പിന്‍വലിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കിയെന്നാണ് ചെന്നിത്തലയുടെ പരാതി. ഇതുസംബന്ധിച്ച ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് തനിക്ക് ലഭ്യമാകാത്തതുകൊണ്ട് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി വിളിച്ചുവരുത്തണമെന്ന് രമേശ് ചെന്നിത്തല ഉപഹര്‍ജ്ജി ഫയല്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആറ്റോര്‍ണി ടി.എ. ഷാജിയോട് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം നല്‍കിയത്. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി. കേസ് ഫെബ്രുവരി ഒന്നിന് തുടര്‍ വാദത്തിനായി മാറ്റി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media