ടെല്‍ അവീവ്: ഗാസയിലെ ആശുപത്രിയില്‍ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേല്‍. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവന്‍ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണ്. എന്നും കുറിപ്പില്‍ വിശദീകരിക്കുന്നു..
ഇസ്ലാമിക് ജിഹാദികള്‍ ഇസ്രയേലിനെതിരെ തൊടുത്ത മിസൈല്‍ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്ന് ഇസ്രായേല്‍ സൈനിക വക്താവും അറിയിച്ചു അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയില്‍ നിന്ന് തന്നെ നിരവധി റോക്കറ്റുകള്‍ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടത്. ഐഡിഎഫ് പ്രവര്‍ത്തന സംവിധാനങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, ഗാസയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ട്വീറ്റില്‍ കുറിച്ചു.
മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലാണ് അര്‍ധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തില്‍ 500-ലധികം പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വീട് വിട്ട ആയിരങ്ങള്‍ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടര്‍ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചിരുന്നു.