ബജറ്റ് കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ച; ജനകീയ വികസന  മാതൃക മുന്നോട്ടു കൊണ്ടുപോകുക ലക്ഷ്യം: മുഖ്യമന്ത്രി


 കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവെച്ച വികസന നയങ്ങളുടെ തുടര്‍ച്ചയാണ് ഭേദഗതി വരുത്തിയ പുതിയ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ വികസന-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുകയും തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം. ആ ജനവിധിയുടെ സന്ദേശം ഉള്‍ക്കൊണ്ട്, സാമൂഹ്യ പുരോഗതിയുടെ ജനകീയ മാതൃകയെ കൂടുതല്‍ കരുത്തോടെ അവതരിപ്പിക്കുകയാണ് പുതിയ ബജറ്റ് ചെയ്യുന്നത്, മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നവ ഉദാരവല്‍കൃത ലോകത്ത് ജനങ്ങള്‍ സര്‍ക്കാരുകളില്‍ നിന്ന് അകലുകയും ജനാധിപത്യത്തിന്റെ അര്‍ഥം നഷ്ടമാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഈ ജനവിരുദ്ധ സമീപനത്തിനെതിരെ, സാമൂഹ്യക്ഷേമം ഉറപ്പു വരുത്തുന്ന സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസന ബദലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കി വന്നിട്ടുള്ളത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉല്പാദനത്തില്‍ 3.82 ശതമാനവും, മൊത്തം വരുമാനത്തില്‍ 18.77 ശതമാനവും ഇടിവാണുണ്ടായത്. തുടര്‍ന്നുണ്ടായ രണ്ടാം തരംഗം കൂടുതല്‍ കനത്ത ആഘാതമാണ് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ ഏല്പിച്ചിരിക്കുന്നത്. ഈ സാഹചര്യം കൂടെ കണക്കിലെടുത്താണ് പുതുക്കിയ ബജത്തിന്റെ സമീപനം രൂപപ്പെടുത്തിയത്.

20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ അന്‍പതു ശതമാനത്തോളം ജനങ്ങളുടെ കയ്യില്‍ നേരിട്ട് പണമെത്തിക്കാനാണ് വകയിരുത്തിയിരിക്കുന്നത്. ബാക്കി തുക സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വിവിധ നടപടികള്‍ക്കായും ആരോഗ്യമേഖലയെ ശാക്തീകരിക്കുന്നതിനുമായി നീക്കി വച്ചിരിക്കുന്നു. തീവ്ര ദാരിദ്ര്യം തുടച്ചു നീക്കുക, സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പിലാക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുക തുടങ്ങി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനക്ഷേമത്തില്‍ വിട്ടുവീഴ്ചകളില്ലാതെ വികസനം ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുക. അക്കാര്യം ബജറ്റിനോടൊപ്പം പ്രസിദ്ധീകരിച്ച 'മീഡിയം ടേം ഫിസ്‌കല്‍ പോളിസി & സ്ട്രാറ്റജി സ്റ്റേറ്റ്‌മെന്റില്‍' വിശദമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമഗ്രമായ ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടു പോവുക എന്നതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലോട്ടുള്ള യാത്രയിലെ ഉറച്ച ചുവടുവയ്പാണ് 2020-21 വര്‍ഷത്തെ പുതുക്കിയ ബജറ്റ്, മുഖ്യമന്ത്രി വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media