ദില്ലി: ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വനിത ഡോക്ടറുടെ കൊലപാതകത്തില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് ബിജെപി വിമര്‍ശിച്ചു.
അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് വെസ്റ്റ് ബെംഗാള്‍ ക്രിമിനല്‍ ലോ അമന്‍ഡ്‌മെന്റ് ബില്‍ 2024 ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്.യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കത്തുമ്പോള്‍ പ്രതിരോധത്തിലായ സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനാണ് മമത ബാനര്‍ജിയുടെ നീക്കം.അതിക്രമത്തിനിരയാകുന്നവര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വര്‍ഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ക്കും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും 3 മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താലും 5 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടും.
വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. ബില്‍ സഭ പാസാക്കി ഉടന്‍ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ സമരമിരിക്കുമെന്നുമാണ് മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്. എന്നാല്‍, ബംഗാളില്‍ പ്രത്യേകം നിയമ ഭേദഗതിയുടെ ആവശ്യമില്ലെന്നും നിലവിലെ നിയമത്തില്‍ കര്‍ശന വ്യവസ്ഥകളുണ്ടെന്നുമാണ് കേന്ദ്ര നിലപാട്. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന് വ്യക്തമാണ്.അതേസമയം, യുവഡോക്ടറുടെ കൊലപാതക കേസിലെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് തിരക്കിട്ടുള്ള സര്‍ക്കാര്‍ നടപടിയെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി മറ്റാരോടും ആലോചിക്കാതെയാണ് നിയമം കൊണ്ടുവരുന്നതെന്നും ബിജെപി വിമര്‍ശിച്ചു. ബിജെപി അംഗങ്ങള്‍ ഇന്ന് കറുത്ത ഷാളണിഞ്ഞാണ് സഭയിലെത്തിയത്.