കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ മാത്രമാണ് ഇനി ജയിലില്‍ കഴിയുന്നത്. അതേസമയം, പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരനും ആയ സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വിജീഷ് വാദിച്ചത്. കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തില്‍ പള്‍സര്‍ സുനിയോടൊപ്പം അത്താണി മുതല്‍ വിജീഷും വാഹനത്തില്‍ ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
അതേസമയം, പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും ലക്ഷ്യയിലെ മുന്‍ ജീവനക്കാരനും ആയ സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സാഗര്‍ വിന്‍സന്റ് ഹര്‍ജി നല്‍കിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. ആലപ്പുഴ സ്വദേശിയാണ് സാഗര്‍ വിന്‍സന്റ്. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിള്‍ ബഞ്ചാണ് വിധി പറയുക.
'