ചെങ്കോട്ട സ്‌ഫോടനം; ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ കസ്റ്റഡിയില്‍
 



ദില്ലി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ 10 പേര്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവരില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുല്‍വാമ, കുല്‍ഗാം, അനന്തനാഗ് ജില്ലകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്‌ഫോടന കേസിലെ കണ്ണികള്‍ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ ലക്‌നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീന്‍ സമ്പര്‍ക്കത്തിലായിരുന്നു എന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ജെയ്‌ഷേ വനിത സംഘത്തിനായി ഷഹീന്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജെയ്‌ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെയ്‌ഷേ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

സ്‌ഫോടന കേസിലെ പ്രതികള്‍ ഉപയോഗിച്ച ബ്രീസാ കാര്‍ ഇന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീന്റെ കാറാണ് കണ്ടെത്തിയത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചുവന്ന എക്കോ സ്‌പോര്‍ട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പര്‍ കാറാണ് പൊലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന നിലയിലായിരുന്നു ഈ കാര്‍. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തില്‍ ഉടനീളം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകള്‍ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. വ്യാജ വിലാസത്തിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടാമത്തെ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് ദില്ലി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. വ്യാജ രേഖകള്‍ നല്‍കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. രേഖകള്‍ പ്രകാരം ഡോക്ടര്‍ ഉമര്‍ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാജ്യസുരക്ഷയെ വെല്ലുവിളിച്ച ദില്ലി ചെങ്കോട്ട സ്‌ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമര്‍ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്മില്‍ ഷക്കീലും കഴിഞ്ഞ ജനുവരിയില്‍ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്മിലിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ചാന്ദ്‌നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. ആക്രമണത്തിനായി ഭീകരര്‍ വാങ്ങിയ മറ്റ് വാഹനങ്ങള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ കൂടാതെ മറ്റു രണ്ട് വാഹനങ്ങള്‍ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചു.

സംഭവദിവസം ഉമര്‍ പതിനൊന്ന് മണിക്കൂര്‍ ദില്ലിയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഫരീദാബാദിലെ അറസ്റ്റുകള്‍ അറിഞ്ഞ ഇയാള്‍ പരിഭ്രാന്തിയിലായി. ഇല്ലെങ്കില്‍ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നു എന്നുമാണ് വിലയിരുത്തല്‍. ഇതിനിടെ, ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി എല്‍ എന്‍ ജെപി ആശൂപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ചികിത്സാവിവരങ്ങള്‍ ആരാഞ്ഞ മോദി ഇരുപത് മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.


    

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media