റേഡിയോ ജോക്കി വധക്കേസ്: രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തം, 2 ലക്ഷം വീതം പിഴ
 



തിരുവനന്തപുരം :  റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാര്‍ഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നല്‍കാത്തതെന്നും കോടതി വ്യക്തമാക്കി. 
കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹ് മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കയറല്‍, മാരകമായി മുറിവേല്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ 4 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിടുകയായിരുന്നു. 

2018 മാര്‍ച്ച് 27 നാണ് കിളിമാനൂര്‍ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയില്‍ കയറി ഒരുസംഘം ആളുകള്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ സംഭവമുണ്ടായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രതികളില്‍ ഒരാളായ സ്ഫടികം എന്ന് വിളിക്കുന്ന സ്വാതി സന്തോഷ് പിടിയിലായി. പിന്നാലെ മറ്റു പ്രതികളും പൊലീസിന്റെ വലയിലായി. ഖത്തറിലെ വ്യവസായിയായ അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നിലെ കാരണം. ഒന്നാം പ്രതിയായ സത്താറിനെ ഇപ്പോഴും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 

റേഡിയോ ജോക്കി വധക്കേസ്; പൊലീസിന്റെ ഒരു അട്ടിമറി കൂടി പുറത്ത്, മുഖ്യപ്രതിക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സഹായം

നൊസ്റ്റാള്‍ജിയ എന്ന നാടന്‍ പട്ടു സംഘത്തിലെ ഗായകന്‍ കൂടിയായിരുന്നു കൊല്ലപ്പെട്ട രാജേഷ്.  10 വര്‍ഷത്തോളം സ്വകാര്യ റേഡിയോ ചാനലില്‍  റേഡിയോ ജോക്കിയായിരുന്നു. 2016 ജൂണ്‍ മുതല്‍ ഖത്തറില്‍ ജോലിക്ക് പോയി 2017 മേയില്‍ മടങ്ങിയെത്തിയ ശേഷമാണ് സ്വന്തമായി റിക്കാര്‍ഡിങ് സ്റ്റുഡിയോ തുടങ്ങിയത്. ഖത്തറിലായിരുന്ന സമയത്താണ് ഒന്നാം പ്രതി അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിന് അടുപ്പമുണ്ടായിരുന്നത്. ഇതാണ് കൊലയിലേക്ക് നയിച്ചത്.

കേസിലെ ഒന്നാം പ്രതി  ഖത്തറിലെ വ്യവസായി ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താര്‍ നല്‍കിയ കൊട്ടേഷന്‍ പ്രകാരമായിരുന്നു ക്രൂര കൊലപാതകം. ഖത്തറിലുള്ള ഒന്നാം പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. സത്താറിന്റെ ജീവനക്കാരനായ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്. സാലിഹിന്റെ സുഹൃത്തും 'സാത്താന്‍ ചങ്ക്സ്' എന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവനുമായ കായകുളം സ്വദേശി അപ്പുണ്ണിയും സംഘവുമാണ് മറ്റു പ്രതികള്‍. ഇവരില്‍ രണ്ടും മൂന്നും പ്രതികളെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media