ടെല്‍അവീവ്: ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സേന ഗാസയുടെ തീരപ്രദേശത്ത് എത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
വെടി നിര്‍ത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സും ഇസ്രയേലിലെത്തി. പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടരുന്ന ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും. വേണ്ടി വന്നാല്‍ ലബനോനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും അതിന്ഒരുങ്ങിയിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ലബനോനില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍നാല് പേര്‍ കൊല്ലപ്പെട്ടു. കാറിന് നേരെ മിസൈല്‍ തൊടുക്കുകയായിരുന്നു. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ മരണ സംഖ്യ 9770 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ നാലായിരത്തില്‍ അധികം പേര്‍ കുട്ടികളാണ്.
ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം പൂര്‍ണതോതില്‍ മുന്നോട്ടുപോകുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് 1,400 പേര്‍ കൊല്ലപ്പെട്ടിരുന്നു.