തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസില്‍ 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ. എഫ്‌ഐ ആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അഴിമതി നിരോധന നിയമത്തിലെ 13(1), 13 (1) (e) എന്നീ വകുപ്പുകളാണ് എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത്. 2003 ജനുവരി മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. കൊല്ലത്തെ 8 കോടി വില വരുന്ന ഷോപ്പിംഗ് കോംപ്ലക്‌സും അന്വേഷണ പരിധിയിലുണ്ട്. നേരത്തെ വിജിലന്‍സ് ഇതേ പറ്റി അന്വേഷണം നടത്തിയിരുന്നില്ല. എബ്രഹാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന കാര്യം എഫ്‌ഐആറിലും സിബിഐ പരാമര്‍ശിച്ചിട്ടുണ്ട്.
മുംബൈയിലെ 3 കോടി വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണ് എന്നായിരുന്നു ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥര്‍ കെ.എം എബ്രഹാമിന്റെ വീട്ടില്‍ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെന്‍ ഡൗണ്‍ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചത്.
ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസില്‍ ക്ലീന്‍ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി 2017 ല്‍ തള്ളിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.