ഇക്കൊല്ലം ഇന്ത്യയില്‍ 5 കോടി വാക്‌സിന്‍ വിതരണം ചെയ്യാമെന്ന് ഫൈസര്‍


ദില്ലിി: പ്രമുഖ കൊവിഡ് 19 വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസര്‍ ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ 5 കോടി ഡോസ് കൊവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ വാക്‌സിന്‍ വിതരണത്തിനായി കമ്പനി കേന്ദ്രസര്‍ക്കാരില്‍ നിന്നു ഇളവുതേടിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. കൂടാതെ അടുത്ത വര്‍ഷത്തോടെ യുഎസ് വാക്‌സിന്‍ നിര്‍മാതാക്കളായ മോഡേണയും തങ്ങളുടെ വാക്‌സിന്‍ ഇന്ത്യയിലെത്തിച്ചേക്കും. കമ്പനി വികസിപ്പിക്കുന്ന പുതിയ ഒറ്റ ഡോസ് വാക്‌സിനായിരിക്കും മോഡേണ ഇന്ത്യയില്‍ അവതരിപ്പിക്കുക. ഇതിനായി രാജ്യത്തെ പ്രമുഖ മരുന്നു നിര്‍മാതാക്കളായ സിപ്ല ഉള്‍പ്പെടെയുള്ളവരുമായി കമ്പനി ചര്‍ച്ച തുടങ്ങി.എന്നാല്‍ ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ തങ്ങളുടെ പക്കല്‍ അധിക ഡോസുകളില്ലെന്ന് മോഡേണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള വിദേശ കമ്പനികളുടെ വാക്‌സിന്‍ ഇന്ത്യയിലെത്താന്‍ സാധ്യത കുറവാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ച്ച് ചെയ്തു.

രാജ്യത്തെ വാക്‌സിന്‍ ലഭ്യതയും വിദേശത്തു നിന്നുള്ള വാക്‌സിന്‍ സാധ്യതകളും ചര്‍ച്ച ചെയ്യാനായി ഇതിനോടകം രണ്ട് ഉന്നതതല യോഗങ്ങള്‍ നടന്നിട്ടുണ്ട്. കൊവിഡ് 19 രണ്ടാം തരംഗത്തിനിടയിലും കടുത്ത വാക്‌സിന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ അടിയന്തരമായി കൂടുതല്‍ ഡോസ് വാക്‌സിന്‍ എത്തിക്കാനുള്ള സാധ്യതയാണ് യോഗം പരിശോധിച്ചത്. വിദേശകാര്യമന്ത്രാാലയത്തിലെയും നീതി ആയോഗിലെയും കേന്ദ്ര ബയോടെക്‌നോളജി, നിയമ, ആരോഗ്യമന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കൊവിഡ് 19 രണ്ടാം തരംഗത്തിനിടയിലും രാജ്യത്ത് കടുത്ത വാക്‌സിന്‍ ക്ഷാമമാണ് നേരിടുന്നത്. 130 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയില്‍ ഇതിനോടകം 20 കോടി ഡോസ് വാക്‌സിന്‍ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. ജനുവരി മാസത്തിലാണ് ഇന്ത്യയില്‍ കൊവിഡ് 19 വാക്‌സിനേഷന്‍ തുടങ്ങിയത്. രണ്ട് ഡോസ് വീതം വിതരണം ചെയ്യേണ്ട കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയില്‍ നിലവില്‍ ഉപയോഗത്തിലുള്ള രണ്ട് കൊവിഡ് 19 വാക്‌സിനുകള്‍. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വിതരണം പൂര്‍ണതോതിലായിട്ടില്ല.

മുന്‍പ് ഡല്‍ഹിയും രാജസ്ഥാനും അടക്കമുള്ള സംസ്ഥാനങ്ങള്‍ വിദേശത്തു നിന്ന് ഫൈസര്‍ വാക്‌സിന്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കേന്ദ്രസര്‍ക്കാരുമായി മാത്രമേ ഇടപാടിനുള്ളൂവെന്നും പ്രാദേശിക സര്‍ക്കാരുകള്‍ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വാക്‌സിന്‍ നല്‍കില്ലെന്നാണ് കമ്പനിയുടെ നയമെന്നും ഫൈസര്‍ അറിയിക്കുകയായിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാരിന് ഈ വര്‍ഷം അഞ്ച് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാമെന്ന് ഫൈസര്‍ അറിയിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഒരു കോടി ഡോസും സെപ്റ്റംബറില്‍ രണ്ട് കോടി ഡോസും വാക്‌സിന്‍ നല്‍കും. ഒക്ടോബറില്‍ ഒരു കോടി ഡോസ് കൂടി വാക്‌സിന്‍ നല്‍കും. എന്നാല്‍ ഈ വാക്‌സിന്റെ പണം കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നല്‍കണമെന്നാണ് നിര്‍ദേശം. വാക്‌സിന്‍ ഉപയോഗിച്ചതിന്റെ പേരിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഫൈസര്‍ ഏറ്റെടുക്കില്ല. യുഎസ് ഉള്‍പ്പെടെ 116 രാജ്യങ്ങള്‍ കമ്പനിയുമായി ഇത്തരത്തില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് ഫൈസര്‍ ചൂണ്ടിക്കാണിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media