ജെറ്റ് എയർവേയ്സ് സർവീസ് പുനരാരംഭിക്കുന്നു; പറക്കൽ അടുത്ത വർഷം ആദ്യം മുതൽ
ന്യൂഡൽഹി∙ കടബാധ്യത മൂലം പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേയ്സ് അടുത്ത വർഷമാദ്യം വിമാന സർവീസ് പുനരാരംഭിക്കും. ഡൽഹി – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. അടുത്ത വർഷം ഓഗസ്റ്റോടെ വിദേശ സർവീസുകളും ആരംഭിക്കാനാണു ശ്രമം. ഡൽഹി ആയിരിക്കും കമ്പനിയുടെ ആസ്ഥാനം. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നടക്കം സർവീസ് നടത്തിയിരുന്ന ജെറ്റ് എയർവേയ്സ് 2019 ഏപ്രിലിലാണു പ്രവർത്തനം അവസാനിപ്പിച്ചത്. യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം ഈ വർഷമാദ്യം കമ്പനി ഏറ്റെടുത്തിരുന്നു.
കൺസോർഷ്യം സമർപ്പിച്ച പുനരുജ്ജീവന പദ്ധതിക്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) കഴിഞ്ഞ ജൂണിൽ അംഗീകാരം നൽകിയതോടെയാണു സർവീസ് പുനഃരാരംഭിക്കാൻ വഴിയൊരുങ്ങിയത്. 3 വർഷത്തിനകം 50 വിമാനങ്ങളും 5 വർഷത്തിനുള്ളിൽ 100 വിമാനങ്ങളും കമ്പനിയുടെ ഭാഗമാകുമെന്ന് മുരാരി ലാൽ ജലാൻ പറഞ്ഞു. 2 വർഷത്തിലധികം കാലം പ്രവർത്തനം നിർത്തിവച്ച വിമാന കമ്പനി സർവീസ് പുനഃരാരംഭിക്കുന്നത് ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.