സെൻസെക്‌സിൽ 430 പോയന്റ് നഷ്ടത്തോടെ തുടക്കം.
ലോക വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. സെൻസെക്‌സ് 430 പോയന്റ് നഷ്ടത്തിൽ 49,070ലെത്തി. നിഫ്റ്റി 14,800 പോയന്റിന് താഴെയുമെത്തി. പണപ്പെരുപ്പം വർധിക്കുമെന്ന വിലയിരുത്തലാണ് വാൾസ്ട്രീറ്റിൽ തകർച്ചയ്ക്ക് കാരണമായത്.
പവർഗ്രിഡ്, ഇൻഫോസിസ്, റിലയൻസ്, ഐടിസി, എച്ച്‌സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, എൽആൻഡ്ടി, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. മെറ്റൽ സൂചിക 2.2ശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്ന കമ്പനികൾ സീമെൻസ്, അലംബിക്, ആന്ധ്ര പേപ്പർ, ഗോദ്‌റേജ് കൺസ്യൂമർ പ്രൊഡക്ട്‌സ്, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങി 28 കമ്പനികളാണ് .