അന്തരിച്ച ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരുമായി തനിക്ക് ഏറെ ആത്മബന്ധമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി. തന്റെ അച്ഛന്റെ സുഹൃത്തായിരുന്ന പി.വി ഗംഗാധരന്‍. ആ കുടുംബവുമായി സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി.
'എന്റെ അച്ഛന്റെ സുഹൃത്താണ് അദ്ദേഹം. ഗംഗേട്ടന്‍ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. പണമുള്ള ഒരു പാട് നിര്‍മാതാക്കള്‍ നമുക്കുണ്ട്. പക്ഷേ ഡയറക്ടര്‍ക്കും, എഴുത്തുകാര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ചുരുക്കം നിര്‍മാതാക്കളേയുള്ളു. സിനിമയുടെ പുരോഗതിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. വേദനയോടെ മാത്രമേ അദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ സാധിക്കൂ.
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.
1977 ല്‍ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരന്‍ നിര്‍മിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കന്‍ വീരഗാഥ, അദ്വൈതം, തൂവല്‍ക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍,കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവര്‍ ഓണര്‍, നോട്ട്ബുക്ക് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.