ദില്ലി : ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാല്‍, ബഗ്‌ളിഹാര്‍ അണക്കെട്ടുകളിലെ എക്കല്‍ നീക്കല്‍ നടപടിയുമായി ഇന്ത്യ മുന്നോട്ട്. എക്കല്‍ നീക്കുന്നത് മാസം തോറും നടത്താന്‍ ഇന്ത്യ നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ എതിര്‍പ്പ് ഇനി കണക്കിലെടുക്കില്ല.
പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ സലാല്‍, ബഗ്‌ളിഹാര്‍ അണക്കെട്ടുകളില്‍ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തില്‍ നിര്‍ത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എക്കല്‍ നീക്കല്‍ നടപടികള്‍ നടത്തിയത്. വൈദ്യുതി ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഡാമിലെ എക്കല്‍ നീക്കുന്നതെന്നാണ് വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തില്‍ നടത്തിയ എക്കല്‍, മണല്‍ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കാലക്രമേണ ജലസംഭരണികളില്‍ അടിഞ്ഞുകൂടുന്ന മണല്‍, ചെളി, കളിമണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനായി സംഭരിച്ച വെള്ളം തുറന്നുവിടുന്നതാണ് ഫ്‌ലഷിംഗ്. എക്കല്‍ അവശിഷ്ടങ്ങള്‍ ജലസംഭരണി ശേഷി കുറയ്ക്കുകയും ജലവൈദ്യുത ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പതിവായി എക്കല്‍ നീക്കുന്നതിലൂടെ,അണക്കെട്ടിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താം.
അണക്കെട്ടില്‍ സംഭരിച്ചിരിക്കുന്ന വെള്ളം പെട്ടന്ന് ഒഴുക്കി വിടുമ്പോള്‍ പാകിസ്ഥാനിലെ പല ജനവാസ മേഖലകളിലും വെള്ളം കയറാന്‍ ഇടയാക്കുമെന്നും, എല്ലാ മാസവും ഇത് തുടര്‍ന്നാല്‍ അവശ്യഘട്ടത്തില്‍ കൃഷിക്ക് വെള്ളം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ നടപടികളെ എതിര്‍ക്കുന്നത്. ഇതോടൊപ്പം അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടിയാല്‍ ഇന്ത്യ കൂടുതല്‍ വെള്ളം സംഭരിക്കുമെന്നും ഞങ്ങള്‍ക്ക് വെള്ളം ലഭിക്കില്ലെന്നും പാകിസ്ഥാന്‍ ഭയക്കുന്നു. ഇതാണ് ഇന്ത്യയുടെ നീക്കങ്ങളെ അന്താരാഷ്ട്ര തലത്തിലടക്കം പാകിസ്ഥാന്‍ എതിര്‍ക്കാന്‍ കാരണം.