കൊച്ചി: ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ ആറ് ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള ആറ് ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഫോണുകള്‍ കൈമാറിയത്. അതേസമയം, നാലാം നമ്പര്‍ ഫോണ്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഫോണുകള്‍ പരിശോധിക്കാനുള്ള ഏജന്‍സിയെ ഹൈക്കോടതി തീരുമാനിച്ചേക്കും.
ദിലീപ് ഫോണ്‍ കൈമാറാന്‍ തയാറാകാത്തതിന് പിന്നില്‍ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഫോണ്‍ നല്‍കിയാല്‍ നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളില്‍ ചിലത് പ്രതികള്‍ ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കുന്നവയാണ്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇവ ഉപയോഗിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തില്‍. ഫോണ്‍ ലഭിച്ചാല്‍ നടിയെ ആക്രമിച്ച കേസിലടക്കം കൂടുതല്‍ തെളിവ് കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം പറയുന്നു.
ദിലീപ് ഉയോഗിച്ചിരുന്ന ഫോണുകളുടെ കോള്‍ ഡീറ്റയില്‍സിന്റെ മുഴുവന്‍ കണക്കും ക്രൈം ബ്രാഞ്ച് ശേഖരിക്കുകയാണ്. ഫോണുകളില്‍ ഒന്നില്‍ നിന്ന് വിളിച്ചത് 12100 കോളുകളാണ്. മറ്റൊരു ഫോണില്‍ നിന്ന് വിളിച്ചത് ആറ് കോളുകള്‍ മാത്രമാണ്. അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഈ ഫോണ്‍ കോള്‍ വിവരങ്ങള്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നതാണ്. ഫോണുകള്‍ ലഭിച്ചാല്‍ മറ്റ് സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ദിലീപിന്റെ കൈവശം ഏഴ് ഫോണുകള്‍ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം.