ഭീഷണിയുമായി 'മാര്‍ബര്‍ഗ്' വൈറസ്
എബോളയെപ്പോലെ അപകടകാരി
ലോകത്തെ ഞെട്ടിച്ച വൈറസാണ് എബോള. ( Ebola Virus ) ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള ബാധിക്കപ്പെട്ട രോഗികളില്‍ 90 ശതമാനം പേരുടെയും ജീവന്‍ കവര്‍ന്നു. ആ ഭീകരമായ അന്തരീക്ഷം ലോകമാകെയും തന്നെ ഭീതി പരത്തിയിരുന്നു. ഇപ്പോഴിതാ എബോളയെ പോലെ തന്നെ അപകടകാരിയായ മാര്‍ബര്‍ഗ് വൈറസ് ( Marburg Virus ) കേസുകളും ആഫ്രിക്കയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് രണ്ട് മാര്‍ബര്‍ഗ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രോഗം സംശയിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവരില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച് സെനഗളിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണിപ്പോള്‍ പോസിറ്റീവ് ആയിരിക്കുന്നത്.
എബോളയെ പോലെ തന്നെ ബാധിക്കപ്പെടുന്നവരില്‍ വലിയൊരു ശതമാനം പേരുടെയും ജീവനെടുക്കാന്‍ കഴിവുള്ള അത്രയും ഭയപ്പെടേണ്ട വൈറസാണിത്. രണ്ട് കേസുകള്‍ക്ക് പുറമെ 98 പേരോളം ഘാനയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് ( Marburg Virus ) മനുഷ്യരിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് വവ്വാലുകളില്‍ നിന്നാണ് ഇത് പകരുന്നത്. പിന്നീട് അണുബാധയേറ്റ മനുഷ്യരുടെ സ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും എത്തുന്നു.
കടുത്ത പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തിന്റെ അകത്തും പുറത്തും രക്തസ്രാവം, മസ്തിഷ്‌കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. അതുകൊണ്ട് തന്നെ രോഗബാധയുണ്ടാകുമ്പോള്‍ അത് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നോക്കാമെന്നത് മാത്രമാണ് ഏക പ്രതീക്ഷ.
1967ല്‍ ജര്‍മ്മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. ഇങ്ങനെയാണ് വൈറസിന് മാര്‍ബര്‍ഗ് എന്ന് പേര് വീണത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് അന്ന് രോഗം ബാധിച്ചത്. ലബോറട്ടറിയില്‍ ജോലി ചെയ്യുന്നവരില്‍ ആഫ്രിക്കയില്‍ നിന്ന് അവിടെ പരീക്ഷണങ്ങള്‍ക്കായി എത്തിയ കുരങ്ങുകളില്‍ നിന്ന് വൈറസ് ഇവരിലേക്ക് പകരുകയായിരുന്നു.