ട്രപിംന് ഖത്തര്‍ സമ്മാനിച്ചത് 3700 കോടിയുടെ വിമാനം; അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്ര ഇനി ഈ വിമാനത്തില്‍
 


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന് ഖത്തറിന്റെ വന്‍ സമ്മാനം. ഭാവിയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കാന്‍ 3700 കോടി രൂപ വിലവരുന്ന പുതിയ ബോയിംഗ് 747-8 വിമാനമാണ് ഖത്തര്‍ ട്രംപിന് സമ്മാനിച്ചത്. പുത്തന്‍ വിമാനം ട്രംപ് വെള്ളിയാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. വാഷിംഗ്ടണിന് പുറത്തുള്ള സൈനിക താവളമായ ജോയിന്റ് ബേസ് ആന്‍ഡ്രൂസിലെ ഒരു കൂറ്റന്‍ ഹാങ്ങറില്‍ നടന്ന ചടങ്ങിലാണ് ട്രംപ് ഈ വിമാനം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. പതിറ്റാണ്ടുകളായി പ്രസിഡന്റിന്റെ വിമാനത്താവളമായി പ്രവര്‍ത്തിക്കുന്ന ഈ താവളത്തില്‍ എത്തിയ ട്രംപ്, വിമാനത്തില്‍ നിന്ന് താഴേക്ക് ഇറങ്ങി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുകയും അവിടെ ഒത്തുകൂടിയ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഇതുപോലൊരു വിമാനം ലോകത്ത് ഇനി വേറെ ഉണ്ടാകില്ലെന്നും, ഇത് ലോകത്തിലെ ഏറ്റവും ആഡംബരമേറിയ വിമാനമായാണ് കണക്കാക്കപ്പെടുന്നതെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ അവകാശപ്പെട്ടത്. നിലവിലുള്ള വിമാനത്തേക്കാള്‍ വളരെ വലുതായതിനാല്‍ ഈ പുതിയ ജെറ്റ് വിമാനം സൂക്ഷിക്കുന്നതിനായി പ്രത്യേകമായി ഒരു ഹാങ്ങര്‍ തന്നെ നിര്‍മ്മിക്കേണ്ടി വന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ 250-ാം ജന്മദിനമായ വരാനിരിക്കുന്ന ജൂലൈ 4-ന് വാഷിംഗ്ടണില്‍ നടക്കുന്ന വന്‍കിട ഫ്‌ലൈഓവറിന് ഈ പുതിയ വിമാനമായിരിക്കും നേതൃത്വം നല്‍കുകയെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. പ്രസിഡന്റിനെ വഹിച്ചുകൊണ്ടുള്ള യാത്രകള്‍ക്ക് ഉപയോഗിക്കുന്നതിന് മുന്‍പായി വിമാനത്തിന്റെ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തുന്ന അവസാന ഘട്ട പരീക്ഷണ പറക്കലുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് യുഎസ് എയര്‍ഫോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങള്‍ നല്‍കി, ആവശ്യമായ സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കിയ വിമാനം രാജ്യത്തിന്റെ പരമാധികാരിക്ക് സുരക്ഷിതവും അത്യാധുനികവുമായ യാത്രാ സൗകര്യം ഉറപ്പാക്കാന്‍ സജ്ജമായിക്കഴിഞ്ഞതായി സൈന്യം വ്യക്തമാക്കി. വിമാനത്തിന്റെ ബാഹ്യസൗന്ദര്യത്തേക്കാള്‍ അതിന്റെ പ്രവര്‍ത്തനക്ഷമതയ്ക്കാണ് എയര്‍ഫോഴ്‌സ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. വിമാനത്തിന്റെ ഉള്‍വശത്തെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലാത്തതിനാല്‍, ഖത്തര്‍ ഭരണകൂടം ഒരുക്കിയിരുന്ന ആഡംബര ഫിനിഷിംഗുകളും ലെതര്‍ സീറ്റുകളും തിളങ്ങുന്ന മരപ്പണികളും അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുന്നോടിയായി പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനായി കഴിഞ്ഞ വര്‍ഷം തന്നെ എയര്‍ഫോഴ്‌സ് മറ്റൊരു ബോയിംഗ് 747-8 വിമാനം വാടകയ്‌ക്കെടുക്കുകയും ലുഫ്താന്‍സയില്‍ നിന്ന് ഒരെണ്ണം വാങ്ങുകയും ചെയ്തിരുന്നു. കൂടാതെ വിമാനത്തിന്റെ ഉള്‍ഭാഗത്തിന്റെ ഒരു ത്രിമാന മാതൃക നിര്‍മ്മിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി പരിശീലനവും നല്‍കിയിരുന്നു. കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റുമാരെ വഹിക്കുന്ന സൈനിക നിലവാരത്തിലുള്ള ബോയിംഗ് 747-2 വിമാനങ്ങള്‍ക്ക് പകരമായാണ് ഈ പുതിയ വിമാനം എത്തുന്നത്.

കഴിഞ്ഞ ദിവസം യൂറോപ്പില്‍ നിന്നുള്ള യാത്ര കഴിഞ്ഞ് ട്രംപ് തിരിച്ചെത്തിയത് ഈ പഴയ വിമാനത്തിലായിരുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസ് ജീവനക്കാര്‍ ഈ പഴക്കമേറിയ വിമാനത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ വിടവാങ്ങല്‍ ആശംസകള്‍ നേരുകയും ചെയ്തു. അതേസമയം ഒരു വിദേശ സര്‍ക്കാരില്‍ നിന്ന് ഇത്രയും വലിയൊരു സമ്മാനം സ്വീകരിക്കുന്നത് താല്പര്യങ്ങളുടെ സംഘട്ടനത്തിലേക്കോ സുരക്ഷാ ഭീഷണികളിലേക്കോ നയിക്കുമെന്ന വിമര്‍ശനങ്ങളെ ട്രംപ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. നമ്മുടെ രാജ്യം ചെയ്ത നല്ല കാര്യങ്ങള്‍ക്ക് പ്രതിഫലമായി ഒരു രാജ്യം നമുക്ക് സൗജന്യമായി വിമാനം തരുമ്പോള്‍, എന്തിനാണ് നമ്മുടെ നികുതിപ്പണം ഇതിനായി ചിലവഴിക്കുന്നത് എന്നാണ് ട്രംപ് ചോദിച്ചത്. ഈ സമ്മാനം നിരസിക്കുന്നവന്‍ ഒരു വിഡ്ഢിയായിരിക്കുമെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ബോയിംഗ് കമ്പനിയില്‍ നിന്ന് പുതിയ വിമാനങ്ങള്‍ 2028-ല്‍ എയര്‍ഫോഴ്‌സിന് ലഭിക്കുന്നത് വരെ മാത്രമായിരിക്കും ഖത്തറിന്റെ ഈ വിമാനം താല്കാലികമായി ഉപയോഗിക്കുക. ഇപ്പോള്‍ ഒഴിവാക്കുന്ന പഴയ വിമാനങ്ങള്‍ പൂര്‍ണ്ണമായും സേവനത്തില്‍ നിന്ന് മാറ്റില്ലെന്നും, അവ ഗവണ്‍മെന്റിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുമെന്നും എയര്‍ഫോഴ്‌സ് വക്താവ് അറിയിച്ചു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media