കൊച്ചിയിൽ പെട്രൊകെമിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു.
കൊച്ചിയിലെ പെട്രൊകെമിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. നിക്ഷേപകരെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുകയാണെന്നും ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദമല്ല കേരളം എന്ന ആക്ഷേപങ്ങൾക്ക് മറുപടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പെട്രോകെമിക്കൽ പാർക്ക് ലക്ഷ്യമിടുന്നത് വ്യവസായങ്ങളുടെ ക്ലസ്റ്റർ സ്ഥാപിക്കാനാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റി യിൽ നിന്നും സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. നിലവിൽ 171 ഏക്കർ ഭൂമി ബി.പി.സി.എല്ലിന്റെ വികസനത്തിനായി പാട്ട വ്യവസ്ഥയിൽ അനുവദിച്ചു . 33% ഭൂമി ഹരിത ബെൽറ്റ് സ്ഥാപിക്കുന്നതിനായി നിലനിർത്തും. കേന്ദ്ര പരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി പാർക്കിനു ലഭിച്ചിട്ടുണ്ട് .
വ്യവസായ വകുപ്പിന് കീഴിൽ കൊച്ചിയിൽ ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണ് കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത്. 229 ഏക്കർ ഭൂമിയാണ് വ്യവസായ സംരംഭങ്ങൾക്കായി പെട്രോകെമിക്കൽ പാർക്കിൽ ലഭ്യമാവുക. ദിവസത്തിൽ 12 മില്യൺ ലിറ്റർ ജലവിതരണം നടത്താനുള്ള സൗകര്യം, 11, 33 കിലോവാട്ട് വൈദ്യുതി വിതരണം, മലിനീകരണ നിയന്ത്രണ പ്ലാന്റ്, ഗെയിൽ വാതക പൈപ്പ് ലൈൻ, മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പാർക്കിൽ കിൻഫ്ര ഒരുക്കും. 300 കോടി രൂപ ചെലവിൽ ഒരുക്കുന്ന പാർക്ക് 30 മാസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമൊബൈൽ വ്യവസായങ്ങൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, പ്ലാസ്റ്റിക് ഉല്പന്നങ്ങൾ, ഫാർമ്മസ്യൂട്ടിക്കൽ ഉല്പന്നങ്ങൾ, ടെക്സ്റ്റൈൽ ഉല്പന്നങ്ങൾ സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എന്നീ മേഖലയിലാണ് പെട്രോകെമിക്കൽ പാർക്കിൽ പ്രധാനമായും നിക്ഷേപ സാധ്യതകൾ ഉള്ളത്. സംസ്ഥാനത്തിന്റെ വ്യവസായമേഖലയിൽ വിപ്ലവം തീർക്കുന്ന കൊച്ചി-ബംഗുളൂരു വ്യവസായ ഇടനാഴി വരുന്നതോടെ പാർക്കിന് പുതിയ മുഖച്ഛായ കൈവരും.